കൊട്ടാരക്കര: എഴുകോണില്‍ സിപിഎം ആക്രമണങ്ങള്‍ക്ക് എതിരെ സിപിഐയുടെ പോലീസ്സ്റ്റേഷന് മാര്‍ച്ച്. സിപിഐക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ച് 17 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സിഐഓഫീസ് മാര്‍ച്ച്.
സിപിഐ നെടുവത്തൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എംഎല്‍എ ആര്. രാമചന്ദ്രന് അടക്കമുള്ള സിപിഐ നേതാക്കള്‍ സിപിഎമ്മിന്റെ പോലീസ് സ്റ്റേഷന് ഭരണത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. പിണറായിഭരണത്തില്‍ ഇടതുമുന്നണിയില്‍പെട്ട വനിതയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആക്രമണമുണ്ടായിട്ടും നടപടികളില്ലാത്തത് അപമാനകരമാണെന്ന് രാമചന്ദ്രന് ആക്ഷേപിച്ചു.
ജൂലൈ 21നാണ് എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത, ഭര്‍ത്താവ് ഓമനക്കുട്ടന്‍പിള്ള, പഞ്ചായത്തിന്റെ ഡ്രൈവര്‍ ഹിമേഷ് എന്നിവര്‍ക്ക് സിപിഎം സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ദിവസങ്ങളോളം ശ്രീലത കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഎം നിര്‍ദ്ദേശ പ്രകാരം പോലീസ് പ്രതികള്‍ക്കെതിരെ സ്റ്റേഷന്‍ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. ചില പ്രതികള്‍ സ്റ്റേഷനില്‍ എത്തി സലാം പറഞ്ഞ് പോകുകയും ചെയ്തു.
പ്രസിഡന്റിന്റെ വീടിന് മുന്നിലെ റോഡിന്റെ വശങ്ങള് ജെസിബി ഉപയോഗിച്ച് അനധികൃതമായി വീതികൂട്ടാന്‍ ശ്രമിച്ചത് തടഞ്ഞതിനെച്ചൊല്ലിയായിരുന്നു സിപിഎം അക്രമം. പോലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു അക്രമം.
കാക്കക്കോട്ടൂര്‍ വാര്‍ഡില്‍ ക്യാന്‍സര്‍ബാധിതയായ ഭാര്യക്കും വൃക്കരോഗിയായ ഭര്‍ത്താവിനും തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കിയതാണ് സിപിഎമ്മിനെ പ്രസിഡന്റിനെതിരെ തിരിച്ചത്. സിപിഎം പ്രവര്‍ത്തകരായ ഇവര്‍ പാര്‍ട്ടിവിട്ട് പോയതുകൊണ്ട് ജോലിയ്ക്കിറക്കരുതെന്ന് സിപിഎം നിലപാടെടുത്തിരുന്നു. തൊഴില്‍ നല്‍കിയതിന്റെ പേരില്‍ അന്നും പ്രസിഡന്റിനെ ആക്രമിച്ചിരുന്നു. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് ഉപയോഗിച്ച് കേസെടുത്തെങ്കിലും ഭരണത്തിന്റെ പിന്‍ബലത്തില്‍ വീണ്ടും പഞ്ചായത്ത് ഹാളില്‍ കയറിയും ഈ സംഘം പ്രസിഡന്റിനെ അധിക്ഷേപിച്ചിരുന്നു.
ജില്ലാഅസിസ്റ്റന്റ്സെക്രട്ടറി ആര്. രാജേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി അനിരുദ്ധന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, കെ.ശിവശങ്കരപിള്ള, കേരളാ ഫീഡ്സ് ചെയര്മാന് കെ.എസ്. ഇന്ദുശേഖരന്‍ നായര്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: