കണ്ണൂര്‍: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആഗസ്ത് 10 ന് രാവിലെ 9.30 ന് മയ്യില്‍ ഐഎംഎന്‍എസ് ഗവ: ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വ്വഹിക്കും. ഫെബ്രുവരി 10ന് വിരമരുന്ന് കഴിച്ചവര്‍ ഉള്‍പ്പെടെ 1 വയസ്സു മുതല്‍ 19 വയസ്സ് വരെയുള്ള 6,37,352 കുട്ടികള്‍ക്കാണ് ദിനാചരണത്തിന്റെ ഭാഗമായി 10 ന് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്.
ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇതിനായി പരിശീലനം നല്‍കിക്കഴിഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസറും എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജറും ജില്ലാ ആര്‍സിഎച്ച് ഓഫീസറും പരിപാടിയുടെ മേല്‍നോട്ടം വഹിക്കും. 13 ആരോഗ്യബ്ലോക്കുകളിലും പരിപാടി വിജയകരമായി നടപ്പാക്കുന്നതിന് പ്രോഗ്രാം ഓഫീസര്‍മാര്‍മാരെ നിയോഗിച്ചതായും ആരോഗ്യവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണ വകുപ്പും വിദ്യാഭ്യാസ സാമൂഹ്യ നീതിവകുപ്പുകളും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഡിഎംഒ ഡോ നാരായണ നായ്ക്ക് പിആര്‍ ചേമ്പറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുന്നത്. 1 മുതല്‍ 5 വയസ് വരെ അംഗന്‍വാടിയിലും 6 മുതല്‍ 19 വയസുവരെയുള്ളവര്‍ക്ക് സ്കൂളുകളിലുമാണ്് ഗുളിക വിതരണം ചെയ്യുക. 2 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക (200 മി. ഗ്രാം) തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. 2 മുതല്‍ 19 വയസ് വരെ ഒരു ഗുളിക (400 മി.ഗ്രാം) ഉച്ച ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ആഗസ്ത് 10ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് തുടര്‍ദിനമായ 17ന് ഗുളിക നല്‍കും. സ്കൂളുകളിലും അംഗന്‍വാടികളിലും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അംഗന്‍വാടികളില്‍ ഗുളിക നല്‍കും.
മണ്ണില്‍ കളിക്കുന്നതിലൂടെയും ശുചിത്വമില്ലാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷണക്കുറവിനും തളര്‍ച്ചയ്ക്കും ഇടയാക്കും. 6 മാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡി.എം.ഒ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആര്.സി.എച്ച് ഓഫീസര്‍ ഡോ ജ്യോതി, മാസ് മീഡിയ ഓഫീസര്‍ കെ.എന്‍ അജയ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ബിന്‍സി രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: