കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. ഈ മാസം 22 വരെയാണ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.
അങ്കമാലി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ച് ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിന് കോടതി അനുമതി നല്‍കിയത്. ദിലീപിനെ ജയിലിനു പുറത്തെത്തിച്ചാല്‍ കൂടുതല്‍ പ്രതിഷേധം ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
അതേസമയം, ദിലീപിന്റെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. രക്തസമ്മര്‍ദം സാധാരണ നിലയിലാണ്. ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി അവശനിലയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഡോ. നിജി വര്‍ഗീസ് ജോഷ്വയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഇന്നലെയും ദിലീപിനെ പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: