അഹമ്മഹാബാദ്: ഗുജറാത്ത്, ബംഗാള്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഒഴിവുവരുന്ന പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ മത്സരിക്കുന്ന ഗുജറാത്താണ് ശ്രദ്ധാകേന്ദ്രം.
ജയം ഉറപ്പായിരുന്ന സീറ്റില്‍, മുതിര്‍ന്ന നേതാവ് ശങ്കര്‍ സിങ്ങ് വഗേലയും ആറ് എംഎല്‍എമാരും പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. ഇതോടെ കൂടുതല്‍ രാജി തടയാന്‍ എംഎല്‍എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റി. പത്ത് ദിവസത്തിന് ശേഷം ഇവര്‍ ഇന്നലെ ഗുജറാത്തില്‍ തിരിച്ചെത്തിയെങ്കിലും റിസോര്‍ട്ടില്‍ ഒളിപ്പിച്ചിരിക്കുകയാണ്. സോണിയയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ അഹമ്മദ് പട്ടേലിനെ ജയിപ്പിക്കേണ്ടത് ദേശീയ നേതൃത്വത്തിന്റെ അഭിമാന പ്രശ്നമാണ്.
മൂന്ന് സീറ്റുകളിലേക്കാണ് മത്സരം. രണ്ടെണ്ണം ബിജെപി ജയിക്കും. ഇതില്‍ അമിത് ഷായും സ്മൃതി ഇറാനിയും പത്രിക നല്‍കിയിട്ടുണ്ട്. അഹമ്മദ് പട്ടേലിനെതിരെ വഗേലയുടെ ബന്ധുവിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് അസാധു വോട്ട് (നോട്ട) ഏര്‍പ്പെടുത്തിയതും കോണ്‍ഗ്രസ്സില്‍ ആശങ്ക പരത്തി.
ആറ് സീറ്റുകളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ്. ആറ് പതിറ്റാണ്ടിന് ശേഷം ബംഗാളില്‍ ആദ്യമായി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയില്ലെന്ന നാണക്കേടിലാണ് സിപിഎം. യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സംസ്ഥാന ഘടകത്തിന്റെ തീരുമാനം കാരാട്ട് പക്ഷം തടഞ്ഞിരുന്നു.
മുന്‍ മേയര്‍ ബികാഷ് ഭട്ടാചാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും നാമനിര്‍ദ്ദേശ പത്രിക തള്ളി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ പത്രികാസമര്‍പ്പണത്തില്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തിയെന്ന ആരോപണം സിപിഎം നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: