കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം ഒരു കെട്ടുകഥയല്ലെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. സിനിമാ രംഗത്ത് ഉള്ളയാള്‍ തന്നെയാണ് ആ മാഡം. അവരെക്കുറിച്ച് വിഐപി പുറത്ത് പറഞ്ഞില്ലെങ്കില്‍ 16ന് ശേഷം താന്‍ അക്കാര്യം പറയുമെന്നും സുനി വ്യക്തമാക്കി.
ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ ഈ പ്രതികരണം. കഴിഞ്ഞ ദിവസം ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സിനിമ മേഖലയില്‍ നിന്ന് കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് സുനി പറഞ്ഞിരുന്നു.
“മാഡം’ വെറും ഭാവനാസൃഷ്ടിയെന്നാണ് പോലീസ് പറഞ്ഞിരുന്നത്. അന്വേഷണം വഴിതിരിച്ചുവിടാന്‍ പള്‍സര്‍ സുനി മനപൂര്‍വം ചെയ്തതാണ് ഇതെന്നും ദിലീപ് മാത്രമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നുമാണ് പോലീസ് വ്യക്തമാക്കിയത്.
അഭിഭാഷകനായ ഫെനി ബാലകൃഷ്ണനോട് മാഡത്തെ സംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നെങ്കിലും ഇതിലും പോലീസിന് തെളിവ് ലഭിച്ചിട്ടില്ല. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലാക്കി മാഡത്തിന് നല്‍കിയെന്നാണ് സുനിയുടെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: