കോഴിക്കോട്: താമരശേരി അടിവാരത്തുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ചികിത്സയില്‍ കഴിയുകയായിരുന്ന നാല് വയസുകാരന് മുഹമ്മദ് നിഹാലാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് നിഹാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അപകടത്തില്‍ മരിച്ച കരുവന്‍പൊയില്‍ അബ്ദു റഹ്മാന്റെയും സുബൈദയുടെയും മകന് ഷാജഹാന്റെ മകനാണ് നിഹാല്‍. ഷാജഹാന്റെ മൂത്തമകന് മുഹമ്മദ് നിഷാല്‍ (എട്ട്) ശനിയാഴ്ച മരിച്ചിരുന്നു. നിഹാലിന്റെ മാതാവ് ഹസിനയും പരിക്കേറ്റ് കോഴിക്കോട് സഹകരണ ആശുപത്രിയില്‍ കഴിയുകയാണ്.
ശനിയാഴ്ചയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വയനാട് ഭാഗത്ത് നിന്ന് വന്ന ജീപ്പുമായി കോഴിക്കോട് നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്നു വന്ന ജീപ്പിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതം മാറും മുമ്പേ ജീപ്പിലേക്ക് പിന്നിലുണ്ടായിരുന്ന കാറും അതിന് പിന്നിലുണ്ടായിരുന്ന ബസും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.
ആറുപേര്‍ അപകടം നടന്ന അന്നു തന്നെ മരിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: