ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാഹുല്‍ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നും പേഴ്സണല്‍ സെക്രട്ടറിയെ മാത്രമാണ് കൂടെ കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ രാഹുലിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ അക്രമണത്തെ കുറിച്ച് ലോക്സഭയില്‍ ഉയര്‍ന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിന്റെ സന്ദര്‍ശനത്തിന് മുമ്പുതന്നെ എസ്.പി.ജി ഉദ്യോഗസ്ഥര്‍ വേണ്ട സുരക്ഷ ഒരുക്കിയിരുന്നതായി രാജ്നാഥ് സിങ് സഭയെ അറിയിച്ചു. ഏതുവിധത്തിലുള്ള സുരക്ഷാ സംവിധാനം വേണമെന്ന് ആഗസ്റ്റ് മൂന്നാം തീയതി സംസ്ഥാന സര്‍ക്കാരുമായി എസ്.പി.ജി ചര്‍ച്ച നടത്തിയിരുന്നു. 200 അംഗ പോലീസ് സംഘത്തെ ഇതിനായി നിയോഗിച്ചിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനവും ഒരുക്കി. എന്നാല്‍, സുരക്ഷാ സംവിധാനങ്ങളില്ലാത്ത മറ്റൊരു വാഹനത്തിലാണ് രാഹുല്‍ യാത്ര ചെയ്തത്. എസ്.പി.ജി സുരക്ഷയുള്ള ആള് ബുള്ളറ്റ് പ്രൂഫ് കാര്‍ തന്നെ ഉപയോഗിക്കണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ആറ് തവണ വിദേശ പര്യടനം നടത്തിയ രാഹുല്‍ 72 ദിവസവും പുറത്തായിരുന്നു. അന്നൊന്നും രാഹുലിന് എസ്പിജി സുരക്ഷ വേണ്ടായിരുന്നു. അദ്ദേഹം എവിടെ പോയിരുന്നെന്നും എന്തുകൊണ്ട് അദ്ദേഹത്തിന് എസ്പിജി സുരക്ഷ വേണ്ടിയിരുന്നില്ലെന്നും തങ്ങള്‍ക്കറിയണമെന്നും രാജ്നാഥ് പറഞ്ഞു.
അതേസമയം രാഹുലിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്ത ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിനെ അനുമോദിക്കാനും രാജ്നാഥ് മറന്നില്ല.
കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗേയാണ് സഭയില്‍ വിഷയവുമായി ബന്ധപ്പെട്ട ചോദ്യമുന്നയിച്ചത്. കേന്ദ്രസര്‍ക്കാര്‍ പറയുന്നത് കശ്മീരില്‍ ഭീകരരാണ് കല്ലെറിയുന്നതെന്ന്. എന്നാല്‍ ഏത് ഭീകരരാണ് ഗുജറാത്തില്‍ കല്ലെറിഞ്ഞതെന്ന് ഖര്‍ഗേ സഭയില്‍ ചോദിച്ചു. തുടര്‍ന്ന് സഭ പ്രക്ഷുബ്ധമാകുകയും സ്പീക്കര്‍ സുമിത്രാ മഹാജന് അര മണിക്കൂര്‍ നേരം സഭ നിര്‍ത്തിവച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
ആഗസ്റ്റ് നാലിനാണ് ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ അക്രമികള്‍ കല്ലെറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: