കൊച്ചി: ശബരിമല തന്ത്രിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശോഭാജോണ്‍, ബെച്ചു റഹ്മാന് എന്നിവരാണ് പ്രതികള്‍. ഇവരുടെ ശിക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധിക്കും
ഗൂഢാലോചന നടത്തിയത് ഒന്നാം പ്രതിയായ ശോഭാജോണും ബച്ചുറഹ്മാനുമാണെന്നും കോടതി കണ്ടെത്തി. തന്ത്രിയെ കുടുക്കിയതിന്റെ ബുദ്ധികേന്ദ്രം ശോഭ ജോണും ബെച്ചു റഹ്മാനുമാണെന്നും കോടതി വിലയിരുത്തി. തന്ത്രി ഫ്ളാറ്റിലെത്തിയത് അനാശാസ്യത്തിനാണെന്ന് തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ല.
കേസില്‍ ആകെ 11 പ്രതികളാണുള്ളത്. കേസിലെ ആറാം പ്രതി കാസര്‍കോട് സ്വദേശി അബ്ദുള്‍ സഹദ് ഒളിവില്‍ പോയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതി വിധി പ്രസ്താവം മാറ്റിവെയ്ക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇയാള്‍ക്ക് ജാമ്യം നിന്ന രണ്ടു പേരെയും അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചിരുന്നു.
2006 ജൂലൈ 23നാണ് സംഭവം. ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ എറണാകുളത്ത് ഫ്ലാറ്റില്‍ കൊണ്ട് വന്ന് ആഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. ഒരു സ്ത്രീക്കൊപ്പം നിര്‍ബന്ധിച്ചു നിര്‍ത്തി ഫോട്ടോയെടുത്തെന്നും തന്ത്രി പരാതി നല്കി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിലെ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷന് 51 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകള്‍ തെളിവായി ഹാജരാക്കി. തന്ത്രിയുടെയും സ്ത്രീയുടെയും മൊഴികള്‍ കോടതി രഹസ്യമായാണ് രേഖപ്പെടുത്തിയത്. ഒന്നാം പ്രതി ശോഭ ജോണ്‍ വരാപ്പുഴ പെണ്‍വാണിഭക്കേസിലും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: