മുംബൈ: ക്രിക്കറ്റിന്റെ ഒളിമ്പിക്സ് പ്രവേശനം, ആഭ്യന്തര താരങ്ങളുടെ ശമ്പള പരിഷ്കരണം എന്നിവയില്‍ ബിസിസിഐയുടെ നിലപാടിന് ഇന്ന് അന്തിമ രൂപമായേക്കും. ഇന്ന് ബിസിസിഐ ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ സുപ്രീംകോടതി നിയോഗിച്ച ഭരണനിര്‍വഹണ സമിതി (സിഒഎ) ഇക്കാര്യം ഉന്നയിക്കും.
2024ലെ പാരീസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് വിഷയം വീണ്ടും സജീവമാക്കിയത്. ഇക്കാര്യമാണ് സിഒഎ ബിസിസിഐ നേതൃത്വത്തെ ധരിപ്പിക്കുക. എന്നാല്‍, ബിസിസിഐക്ക് ഇക്കാര്യത്തില്‍ വലിയ താത്പര്യമില്ല.
ഒളിമ്പിക് പ്രസ്ഥാനത്തിനു കീഴിലായാല്‍ ബോര്‍ഡില്‍ സര്‍ക്കാരിന്റെ നിയന്ത്രണം വര്‍ധിക്കുമെന്നാണ് അവരുടെ ഭയം. ബിസിസിഐയുടെ എതിര്‍പ്പാണ് ഐസിസിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ബിസിസിഐയെ പിണക്കി മുന്നോട്ടുപോകാന്‍ ഐസിസിക്കും താത്പര്യമില്ല.
1998ല്‍ മലേഷ്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് അവസാനമായി ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്. രണ്ടാംനിര ടീമിനെയാണ് അന്ന് ഇന്ത്യ അയച്ചത്.
2007നു ശേഷം ആഭ്യന്തര കളിക്കാരുടെ വേതനം പരിഷ്കരിച്ചിട്ടില്ല. ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് കളിയുള്ള ദിവസം 10,000 രൂപയാണ് ലഭിക്കുന്നത്.
മറ്റ് ആനുകൂല്യങ്ങള്‍ സീസണ് അവസാനിക്കുമ്പേള്‍ നല്‍കും. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാകുമെന്ന് ഭരണനിര്‍വഹണ സമിതിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
വിഭിന്ന താത്പര്യമാണ് മറ്റൊരു വിഷയം. അടുത്ത സീസണിലേക്കുള്ള കമന്റേറ്റര്‍മാരുടെ പട്ടികയും തയാറാക്കും. അതേസമയം, ശ്രീശാന്തിന് അനുകൂലമായ കേരള ഹൈക്കോടതി വിധി ചര്‍ച്ചയ്ക്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും സൂചന. അടുത്ത സീസണിലെ ഐപിഎല്‍ അടക്കം മറ്റു മത്സരങ്ങളുടെ കാര്യവും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: