വളാഞ്ചേരി: വില്‍പ്പനക്കായി അനധികൃതമായി സൂക്ഷിച്ചിരുന്ന 30 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കാട്ടിപ്പരുത്തി വൈക്കത്തൂര്‍ പുല്ലാണി പറമ്പില്‍ റിജേഷി(38)നെയാണ് കുറ്റിപ്പുറം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
അരലിറ്ററിന്റെ 60 കുപ്പി മദ്യവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് ഒരാള്‍ക്ക് അനുവദീയനമായ അളവിലുള്ള മദ്യം പലതവണയായി വാങ്ങിയാണ് ഇയാള്‍ സ്റ്റോക്ക് ചെയ്തിരുന്നത്. അരലിറ്ററിന്റെ ഒരു കുപ്പിക്ക് 500 രൂപയാണ് ഈടാക്കിയിരുന്നത്. മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ മതി മദ്യം ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുന്നതാണ് ഇയാളുടെ രീതി. വില്‍പ്പനക്കായി ഉപയോഗിക്കുന്ന മാരുതി ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ രഹസ്യ അറയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങളായി മദ്യ വില്‍പ്പന നടത്തുന്ന ഇയാള്‍ക്കെതിരെ എക്സൈസ് മുമ്പും കേസെടുത്തിടുണ്ട്.
ഓണത്തോടനുബന്ധിച്ച് എക്സെസ് ഇന്‍സ്പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചില്ലറ വില്‍പ്പനക്കാര്‍ ഇനിയും കുറ്റിപ്പുറം പ്രദേശങ്ങളിലുണ്ടെന്നും അവരില്‍ ചിലര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ എ.കെ.രാജേഷ്, വി.ആര്.രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹംസ, രാജീവ് കുമാര്‍, ഷിബു ശങ്കര്‍, ഗിരീഷ്, ഷീജ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: