ഇടുക്കി: മൂന്നാര്‍ മേഖലയില്‍ വീട് നിര്‍മ്മിക്കാനെന്ന പേരില്‍ പെര്‍മിറ്റ് നേടി, റിസോര്‍ട്ടുകളും ഹോം സ്റ്റേകളും നടത്തുന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍വരുന്ന പഞ്ചായത്ത് സെക്രട്ടറിമാരാണ് ഇത് സംബന്ധിച്ച പരിശോധന നടത്തുന്നത്.
പഞ്ചായത്തുകളിലുള്ള പെര്‍മിറ്റ് രജിസ്റ്റര്‍ പരിശോധിച്ച് വാണിജ്യ ഇടപാടുകള്‍ നടത്തുന്ന കെട്ടിടങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട് വിവരം ശേഖരിക്കാനാണ് ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇങ്ങനെ പരിശോധിക്കുന്ന കെട്ടിടങ്ങളുടെ വിസ്തീര്‍ണ്ണം കൃത്യമായി രേഖപ്പെടുത്തണം. ദേവികുളം സബ് കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഏത് തരത്തിലുള്ള കെട്ടിടത്തിനാണ് പെര്‍മിറ്റ് നല്‍കിയതെന്ന് രേഖപ്പെടുത്താത്ത കേസുകളും പെര്‍മിറ്റ് രജിസ്റ്ററില്‍ കണ്ടെത്താനായി. ഉദ്യോഗസ്ഥരും റിസോര്‍ട്ട് മാഫിയയും നടത്തിയ ഒത്തുകളിയാണ് ഇനം രേഖപ്പെടുത്താതെയുള്ള പെര്‍മിറ്റുകള്‍ക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.
മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്തുകളില്‍ 114 കെട്ടിടങ്ങളാണ് പെര്‍മിറ്റ് ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായി പഞ്ചായത്ത് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. മൂന്നാറില്‍ 330 കള്ളക്കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് റവന്യൂ സംഘം കണ്ടെത്തിയത്. പള്ളിവാസല്‍ പഞ്ചായത്തില്‍ 126 കെട്ടിടങ്ങള്‍ പെര്‍മിറ്റില്ലാതെ നിര്‍മ്മിച്ചെന്നാണ് കള്ളക്കെട്ടിടങ്ങളുടെ ലിസ്റ്റിലുള്ളത്.
പെര്‍മിറ്റ് വ്യവസ്ഥ ലംഘിച്ച് പള്ളിവാസലില്‍ 68 കെട്ടിടങ്ങള്‍ കൂടി കണ്ടെത്തിയതോടെ പള്ളിവാസല്‍ പഞ്ചായത്തില്‍ 194 കള്ളക്കെട്ടിടങ്ങള്‍ ഉണ്ടെന്ന് വ്യക്തം.
മൂന്നാര്‍ പഞ്ചായത്തില്‍ ഏഴ് കള്ളക്കെട്ടിടങ്ങള്‍ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. പുതിയ അന്വേഷണ പ്രകാരം 46 കെട്ടിടങ്ങള്‍ കൂടി കള്ളക്കെട്ടിടമാണെന്ന് കണ്ടെത്തി. ഇതോടെ മൂന്നാറിലെ കള്ളക്കെട്ടിടങ്ങള്‍ 53 ആകും.
ഇതിനിടെ, 2010ന് മുന്‍പ് നിര്‍മ്മിച്ച കെട്ടിടങ്ങളാണ്, 1000 സ്ക്വയര്‍ഫീറ്റില്‍ താഴെയാണ് എന്നീ ന്യായങ്ങള്‍ നിരത്തി വീട് പെര്‍മ്മിറ്റിന്റെ മറവില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങളെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: