വിദേശത്ത് വളരെക്കാലം ജോലി ചെയ്ത്, നാട്ടില്‍ മടങ്ങിയെത്തി സ്ഥിരജീവിതം നയിക്കുന്നവരുടെ നിരവധി പ്രശ്നങ്ങള്‍ ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വിദേശങ്ങളില്‍, വിശേഷിച്ച് ഗള്‍ഫ് നാടുകളില്‍ നിന്ന്, ദിനംപ്രതിയെന്നോണം ഒട്ടേറെ പ്രവാസികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു.
ഈ അടുത്ത കാലത്തായി, ഈ തിരിച്ചൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്നത്തെ ആഗോള പരിതസ്ഥിതിയില്‍, ഈ മടങ്ങിവരവ് കൂടുവാനാണ് സാദ്ധ്യത. ഇങ്ങനെ മടങ്ങിയെത്തുന്നവരുടെ പ്രശ്നങ്ങളെ സംബന്ധിച്ച്, ഗൗരവതരവും അധികാരികവുമായ ഒരു പഠനവും നടത്തിയിട്ടില്ല.
കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ പത്തുശതമാനം വരും ആറു ഗള്‍ഫ് രാജ്യങ്ങളിലായി ജോലി ചെയ്യുന്നവരുടെ സംഖ്യ. അതുകൊണ്ടുതന്നെ ഇവരുടെ തിരിച്ചുവരവ് സൃഷ്ടിക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മലയാളികള്‍, എന്നും സ്വപ്നഭൂമിയെന്നു കരുതുന്ന ഗള്‍ഫു നാടുകളിലേക്ക് ജോലിതേടിയുള്ള കുടിയേറ്റം ആരംഭിച്ചിട്ട്. എണ്ണ നിക്ഷേപങ്ങള്‍ വന്‍തോതില്‍ കണ്ടെത്തിയതോടെ പെട്രോളിയം ഖനന സാങ്കേതിക വിദ്യയുമായി പാശ്ചാത്യരും, അതേതുടര്ന്ന് എല്ലാ രംഗങ്ങളിലും തൊഴിലവസരങ്ങള്‍ ഉണ്ടായതോടെ മറ്റു വിദേശിയരും തൊഴില്‍ തേടിയെത്തി.
ഇവരില്‍ 60 ശതമാനത്തിലേറെ ഭാരതീയരായിരുന്നു. ഇതില്‍ 75 ശതമാനവും മലയാളികളും. ഭാരതവും പ്രത്യേകിച്ച് കേരളവും അറബി രാജ്യങ്ങളുമായി നൂറ്റാണ്ടുകളായി നിലനിന്നുപോന്ന വാണിജ്യ ബന്ധങ്ങള്‍ ഇതിനൊരു പ്രധാന കാരണമാണ്.
യുഎഇ (ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ എമിറേറ്റ്സുകള്‍), ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങളില്‍ മലയാളികളുടെ സംഭാവന ചെറുതല്ല. ഉന്നത മാനേജ്മെന്റ്, സാങ്കേതിക തലങ്ങള്‍ മുതല്‍ ശാരീരിക അദ്ധ്വാനം വേണ്ടതായ തൊഴില്‍ രംഗങ്ങള്‍ വരെ എല്ലാ മേഖലകളിലും മലയാളികള്‍ ജോലി ചെയ്യുന്നു.
ഇവരുടെ അദ്ധ്വാനത്തിന്റെ ഗുണഭോക്താക്കള്‍ ഈ രാജ്യങ്ങളോടൊപ്പം ഈ കൊച്ചുകേരളവുമാണെന്ന സത്യവും വിസ്മരിച്ചുകൂടാ. ഇവരുടെ വരുമാനത്തിന്റെ സിംഹഭാഗവും മാസംതോറും കേരളത്തിലെ ബാങ്കുകളില്‍ എത്തുന്നു. പ്രതിവര്‍ഷം പതിനായിരം കോടിയിലധികം ഈ ഇനത്തില്‍ കേരളത്തിലേക്ക് എത്തുന്നുണ്ട് എന്നാണ് കണക്ക്. നമ്മുടെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രധാന ഘടകമാണ് ഇതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.
എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം ഈ രാജ്യങ്ങളില്‍ നിന്നുള്ള മടങ്ങിവരവ് വര്‍ദ്ധിച്ചിരിക്കുന്നു. ഇതിനു കാരണങ്ങള്‍ നിരവധിയാണ്.
എണ്ണവിലയിലെ അസ്ഥിരത ഉയര്‍ത്തുന്ന വ്യവസായിക മാന്ദ്യം, വിദ്യാഭ്യാസവും ഭരണ നൈപുണ്യവും സാങ്കേതിക വൈദഗ്ദ്ധ്യവും നേടിക്കൊണ്ടിരിക്കുന്ന തദ്ദേശവാസികള്‍ക്ക് കൂടുതലായി ജോലിനല്‍കേണ്ടി വരുന്നത്, ഇസ്ലാമിക തീവ്രവാദവും ഐഎസ് പോലെയുള്ള ഭീകരവാദവും സൃഷ്ടിക്കുന്ന അരാജകത്വവും അസ്ഥിരതയും, രാജ്യങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ശത്രുതയും ഉണ്ടാക്കുന്ന ആശങ്കകള്‍ ഇങ്ങനെ ഒട്ടേറെ പ്രശ്ങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളെ ഇന്ന് അലട്ടുന്നുണ്ട്.
‘ഗള്‍ഫ് സഹകരണ സമിതി’ രാജ്യങ്ങള്‍ ( ഏഇഇ ഇീൗിൃേശല)െഎന്ന് അറിയപ്പെട്ടിരുന്ന രാജ്യങ്ങള്‍ക്കിടയില്‍ ഇന്നില്ലാത്തും ഈ സഹകരണമാണ്. പല രാജ്യങ്ങളും ഒളിഞ്ഞു തെളിഞ്ഞും വിവിധ തീവ്രവാദി ഗ്രൂപ്പുകളെ സഹായിക്കുന്നു എന്നു പരസ്പരം പഴിചാരുന്നു. ഇതെല്ലാം സമാധാന അന്തരീക്ഷത്തിനു നേരെ ഉയരുന്ന ഭീഷണികളാണ്. ഈ കാരണങ്ങളാല്‍ ഗള്‍ഫ് മേഖലയിലെ മിക്ക രാജ്യങ്ങളില്‍ നിന്നും പ്രവാസികളുടെ മടങ്ങിവരവ് ഇനിയുള്ള നാളുകളില്‍ വര്‍ദ്ധിക്കാനാണ് സാദ്ധ്യത.
പ്രവാസികളായി തിരിച്ചെത്തുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ വളരെയേറെയാണ്. വാണിജ്യ വ്യ.വസായ സംരംഭങ്ങള്‍ തുടങ്ങി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നവര്‍ വളരെ തുച്ഛമാണ്. തിരിച്ചെത്തി മറ്റു ജോലികളില്‍ പ്രവേശിച്ച് സ്ഥിര ശമ്പളം വാങ്ങുന്നവരും കുറവാണ്. വിദേശത്ത് ജോലി ചയ്തു കിട്ടുന്ന വരുമാനംകൊണ്ട് നാട്ടില്‍ ദൈനംദിന കുടുംബകാര്യങ്ങള്‍ നിറവേറ്റുന്നവരാണ് കൂടുതലും.
മിച്ചം വയ്ക്കുവാന്‍ സാധിക്കുന്നവര്‍ തന്നെ സ്വന്തമായി ഒരു വീടു വയ്ക്കുവാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി അതു ചിലവഴിക്കുകയും ചെയ്യുന്നു. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന മിക്ക പ്രവാസികളും വെറും കൈയ്യോടെയായിരിക്കും മടക്കം.
മുന്നോട്ടുള്ള ജീവിതം വലിയ ചോദ്യചിഹ്നമായി അവരുടെ മുമ്പില്‍ ഉയരുന്നു. രാജ്യത്തിന്റെ വിഭവശേഷിയെ ആശ്രയിക്കാതെ ഇത്രയും കാലം വിദേശത്ത് പണിയെടുത്ത് കുടുംബം പോറ്റി തിരിച്ചെത്തുന്ന ഇവരുടെ തുടര്‍ ജീവിതത്തില്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്.
നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ ഫലമായി അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്ന പലിശനിരക്കുകള്‍ അല്‍പമാത്രമായെങ്കിലുമുള്ള ബാങ്ക് നിക്ഷേപത്തിന്റെ പലിശ വരുമാനത്തില്‍ ജീവിക്കുന്ന പൂര്‍വ്വ പ്രവാസികള്‍ക്ക് കനത്ത പ്രഹരമാണ് ഏല്പിച്ചിരിക്കുന്നത്.
പൊതുവെ റബ്ബര്‍ മുതലായ നാണ്യ വിളകള്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്ന വിലയിടിവും കാര്‍ഷിക രംഗത്തും ഇവര്‍ക്ക് പിടിച്ചുനില്ക്കാന് സാധിക്കാത്ത സ്ഥിതി സൃഷ്ടിച്ചിരിക്കുന്നു. ഇന്ന് എല്ലാ മേഖലകളിലും കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന ജീവിത ചെലവ് കൂടിയാവുമ്പോള്‍ പ്രവാസിയുടെ ദുര്യോഗങ്ങളുടെ വിഷമവൃത്തം പൂര്‍ത്തിയാകുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ ചികിത്സാ രംഗത്തേയും അമിതമായ ചിലവുകളും മടങ്ങിയെത്തുന്ന ഗള്‍ഫ് മലയാളികളുടെ പേടിസ്വപ്നമാണ്.
ഈ ദുരവസ്ഥയ്ക്ക് ഒരുപരിധിവരെയെങ്കിലും പരിഹാരം കാണുവാന്‍ പ്രവാസികള്‍ക്ക് ഒരു കൈത്താങ്ങാകുവാനും സംസ്ഥാന സര്‍ക്കാറിന് കഴിയും. പ്രവാസികള്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ് പരിരക്ഷ, പെന്ഷന് പദ്ധതി, തൊഴില്‍ പരിശീലന പരിപാടി എന്നിങ്ങനെ പദ്ധതികള്‍ നിരവധിയാണെങ്കിലും ഇതൊക്കെ കടലാസില്‍ ഒതുങ്ങുന്നതല്ലാതെ ഗുണഭോക്താക്കളില്‍ എത്തുന്നില്ല എന്നുള്ളത് ദുഖകരമായ വസ്തുതയാണ്. ഈ പശ്ചാത്തലത്തില്‍, താഴെ സൂചിപ്പിക്കുന്ന ഏതാനും കാര്യങ്ങളില്‍ ഭരണ കര്‍ത്താക്കളുടെ ശ്രദ്ധ പതിയുന്നത് നന്നായിരിക്കും.
വ്യവസായ വാണിജ്യരംഗത്തും പുതിയ സംരംഭകരായി മുന്നോട്ടു വരുന്ന പൂര്‍വ്വ പ്രവാസികളായ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും വേണ്ട പ്രോല്‍സാഹനവും ഉദാരമായ വായ്പാ പദ്ധതികളും ആവിഷ്ക്കരിക്കുക. സാധാരണ ഇത്തരക്കാര്‍ക്ക് നേരിടേണ്ടി വരുന്ന കാലതാമസവും ചുവപ്പു നാടയും ഒഴിവാക്കുവാന്‍ പ്രത്യേക നടപടികള്‍ കര്‍ശനമായി സ്വീകരിക്കുക. ആവശ്യാനുസരണം ഇവര്‍ക്കുവേണ്ടി വരുന്ന തൊഴില്‍ പരിശീലന പദ്ധതിയും ആവിഷ്ക്കരിക്കുക.
മടങ്ങിയെത്തുന്നവര്‍ക്കുവേണ്ടി അവരുടെ സാമ്പത്തിക നില പരിഗണിച്ചുകൊണ്ടുള്ള പ്രത്യേക ക്ഷേമ പദ്ധതികളും പാക്കേജും പ്രഖ്യാപിച്ചു നടപ്പിലാക്കുക. സമഗ്രമായ പെന്ഷന് പദ്ധതികളും ആരോഗ്യ ചികിത്സാ രംഗത്തെ പരിരക്ഷയും ഇതില്‍പ്പെടുത്തുക.
പാര്‍പ്പിടമില്ലാത്തവര്‍ക്കു വീട് വയ്ക്കുവാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉദാരമായ വായ്പാ വ്യവസ്ഥകള്‍ അനുവദിക്കാനും മറ്റു പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട സഹായ പദ്ധതികളും സര്‍ക്കാര്‍ തയ്യാറാക്കുക.
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്ക്ക് അവരുടെ നിക്ഷേപത്തിന്റെ തോതനുസരിച്ച് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും വേണ്ടതായ നടപടികള്‍ സത്വരം കൈക്കൊള്ളണം.
ദീര്‍ഘകാലം വിദേശത്ത് ജീവിതം നയിക്കുന്ന പലര്‍ക്കും തിരിച്ചെത്തുമ്പോള്‍ അവരുടെ വസ്തു വകകളെയോ മറ്റു സ്വത്തുക്കളെയോ സംബന്ധിച്ച് ഉണ്ടാകുന്ന തര്‍ക്കങ്ങളും കേസുകളും വേഗത്തില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി തീര്‍പ്പ് കല്പിക്കുവാന് വ്യവസ്ഥകള്‍ ഉണ്ടാവേണ്ടതാവശ്യമാണ്.
ഇതിനെല്ലാം പ്രഥമ പരിഗണന നല്‍കികൊണ്ട്, മടങ്ങിയെത്തുന്ന പ്രവാസികളുടെ ഗൗരവതരമായ ഇത്തരം പ്രശ്നങ്ങള്‍ പഠിക്കുന്നതിലേക്കും, അതിന്റെ വെളിച്ചത്തില്‍ സമഗ്രമായ പുനരധിവാസ ക്ഷേമ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി ഒരു വിദഗ്ദ്ധ സമിതിയെ എത്രയും വേഗം നിയോഗിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം.
മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈ വഴിക്ക് കൂട്ടായിട്ടുള്ളതും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവാസികളുടെ വിപുലമായ ഒരു കൂട്ടായ്മയ്ക്ക്, ‘പ്രവാസ ക്ഷേമ സമിതി കേരളം’ എന്ന പേരില്‍ ഒരു സംഘടനയ്ക്ക്, രൂപംകൊടുത്തിരിക്കുന്നു.
ക്ഷേത്രനഗരമായ ഗുരുവായൂര്‍ ആസ്ഥാനമായി ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത ഈ സംഘടനയുടെ പ്രവര്‍ത്തനം കേരളത്തിലെ എല്ലാ ജില്ലകളിലും പഞ്ചായത്തു തലം വരെ വ്യാപിപ്പിക്കുവാനുള്ള യത്നത്തിലാണ് സംഘാടകര്‍. വിശാലമായ ദേശീയ വീക്ഷണത്തോടെയും, ഭാരതീയതയില്‍ അടിയുറച്ചതുമായ പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപംനല്‍കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. സംഘടനയുടെ ആദ്യ സംസ്ഥാന സമ്മേളനം ഓഗസ്റ്റ് മാസം 12,13 തീയതികളില്‍ ഗുരുവായൂരില്‍ നടത്തുന്നു.
വിദേശത്ത് രണ്ടുവര്‍ഷമെങ്കിലും ജോലി ചെയ്ത് മടങ്ങിയെത്തുന്നവരെക്കൂടാതെ ഇന്നു ഗള്‍ഫ് മേഖലയിലും മറ്റും ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ നാട്ടിലുള്ള കുടുംബവും സംഘടനയുടെ പ്രവര്‍ത്തന വൃത്തത്തില്‍ ഉള്‍പ്പെടുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ചര്‍ച്ചചെയ്യുവാനും അവര്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതോടൊപ്പം സ്വയം സംരംഭകരായി മുന്നോട്ടു വരുന്നവര്‍ക്കും, താല്പര്യമുള്ളവര്ക്കും സേവനസൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക സംഘടനയുടെ ലക്ഷ്യമായിരിക്കും..
ഗള്‍ഫ് മേഖലയിലേയ്ക്കുള്ള വിമാനയാത്രാനിരക്കുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ വര്‍ദ്ധനയും, വിദേശ ഇന്ത്യാക്കാര്‍ക്ക് നമ്മുടെ ജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാകുവാനും, വോട്ടവകാശം വിനിയോഗിക്കുവാനുമുള്ള സൗകര്യം, വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ ഭൗതിക ശരീരം എത്രയും വേഗം നാട്ടിലെത്തിക്കുവാന്‍ ചില രാജ്യങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലതാമസം ഒഴിവാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി അധികാര സ്ഥാനങ്ങളില്‍ സ്വാധീനവും സമ്മര്‍ദ്ദവും ചെലുത്തി പരിഹാരം കണ്ടെത്തുവാന്‍ ഈ രംഗങ്ങളിലെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംഘടനയ്ക്ക് സാധിക്കും.
(കേരളാ പ്രവാസി ക്ഷേമസമിതി, സംസ്ഥാന സമിതിയംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: