പാലക്കാട്: പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുമ്പോഴും ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. ദിവസേന ആയിരത്തിലധികം ആളുകള്‍ ചികിത്സക്കെത്തുന്ന പാലക്കാട് ആശുപത്രിയാണ് പരാധീനതകളുടെ നടുവില്‍ വീര്‍പ്പുമുട്ടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജീവനക്കാരുടെ കുറവുമാണ് പനിബാധിതര്‍ അടക്കമുള്ള രോഗികളെ ദുരിതത്തിലാക്കുത്.
നാട് പനിച്ചുപൊള്ളുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കുറവു മൂലം വീര്‍പ്പുമുട്ടുകയാണ് ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഇതുമൂലം നിസ്സാര രോഗങ്ങള്‍ ബാധിച്ച് എത്തുന്നവര്‍ പോലും മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ നിന്ന് തിരിച്ച് പോകുന്നത്. ദിനം പ്രതി ജില്ലയുടെ ഭാഗത്ത് നിന്നും നൂറ് കണക്കിന് രോഗികളാണ് ചികിത്സക്കായി എത്തുന്നത്. ആവശ്യത്തിന് ഒപി കൗണ്ടറുകള്‍ ഇല്ലാത്തതിനാല്‍ കൗണ്ടറുകളില്‍ എപ്പോളും തിരക്കാണ്.
പനി സീസണ് ആയതിനാല്‍ ഒപി കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്ന് ജനങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചിട്ടില്ല. ഒപി ടിക്കറ്റുകള്‍ ലഭിക്കുന്നതില്‍ താമസം ഉണ്ടാവുന്നതിനാല്‍ രോഗികളും ആശുപത്രി ജീവനക്കാരും തമ്മിലുള്ള വാക്ക് തര്‍ക്കങ്ങളും പതിവാണ്.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളും ജീവനക്കാരുടെ കുറവുമൊക്കെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പനി പടര്‍ന്നു പിടിക്കുമ്പോഴും ആശുപത്രിക്കു ചുറ്റും മാലിന്യക്കൂമ്പാരം നിറഞ്ഞിരിക്കുകയാണ്. ആവശ്യത്തിന് ശുചിമുറികളോ ശുചീകരണപ്രവര്‍ത്തനങ്ങളോ ഇവിടെയില്ല. അത്യാഹിത വിഭാഗത്തിലടക്കം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് രോഗികളെ മണിക്കൂറുകള്‍ ക്യൂവില്‍ നിര്‍ത്തുകയാണ്.
എംഎം വാര്‍ഡ് ഭാഗീകമായി നശിച്ച നിലയിലാണ്. മഴക്കാലം ആയാല്‍ വാര്‍ഡ് മുഴുവന്‍ ചോര്ന്നാലിക്കുന്നത് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഈ വാര്‍ഡില്‍ 60 കട്ടിലുകളുടെ സ്ഥാനത്ത് 85 എണ്ണമാണിട്ടിരിക്കുന്നത്. എന്നാല്‍ ഇത്രയൊക്കെ ബെഡ്ഡുകള്‍ ഉണ്ടായിട്ടും തറയില്‍ കിടക്കേണ്ട സ്ഥിതിയാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും. ബെഡ്ഡുകള്‍ കാലപ്പഴക്കംകൊണ്ട് നശിച്ച നിലയിലാണ്. പുതിയ ബെഡ്ഡുകള്‍ അനുവദിക്കണമെന്ന് രോഗികളും മറ്റും ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഇതുവരെയായിട്ട് ഉണ്ടായിട്ടില്ല.
ആവശ്യത്തിനും അനാവശ്യത്തിനും ലക്ഷങ്ങള്‍ ചെലവഴിക്കുന്ന അധികൃതര്‍ ഇവിടുത്തെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നാളിതുവരെയായി ശ്രമിച്ചിട്ടില്ലയെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: