പള്ളുരുത്തി: പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തോട് ദേവസ്വം ബോര്‍ഡ് മുഖം തിരിക്കുന്നതായി ഭക്തജനങ്ങള്‍.
പളളുരുത്തിയുടെ ദേശ ദേവതാ സ്ഥാനത്ത് നിലകൊളളുന്ന ക്ഷേത്രത്തെ ഒരു വിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രചരണ വേദിയാക്കുന്നുവെന്നും ഭക്തജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്. അഞ്ചു വര്‍ഷം മുന്‍പാണ് ഭക്തജന സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ ഭൂരിഭാഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ദേവസ്വം ബോര്‍ഡ് വിഹിതമായി നല്‍കിയത് എട്ടു ലക്ഷംരൂപ മാത്രമാണ്.
ഭക്തജന സമിതി നിലവില്‍ അറുപതുലക്ഷം രൂപയുടെ കടക്കെണിയില്‍ നില്ക്കുമ്പോള് വന്‍ വരുമാനം ലഭിക്കുന്ന ക്ഷേത്രത്തിലെ ചടങ്ങുകള്‍ കൂടി സമിതിയുടെ കയ്യില്‍ നിന്നും തട്ടിയെടുക്കാനും നീക്കം നടക്കുകയാണ്. ഈ മാസം 15 ന് നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം മുന്‍കാലങ്ങളില്‍ ഭക്തജന സമിതിയാണ് നടത്തിയിരുന്നത്.
ഇത്തവണ ഈ ചടങ്ങ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് നടത്തുന്നതിലും ഭക്തജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ് നില നില്‍ക്കുന്നത്. സര്‍ക്കാറിന്റെ ഹരിതക്ഷേത്രം പദ്ധതിയുടെ മറവില്‍ ദേവസ്വം കൊട്ടാര പരിസരത്ത് സി പി എം ഭരണം കയ്യാളുന്ന പി എം എസ് സി ബാങ്കിന്റെ നേതൃത്വത്തില്പച്ച കൃഷിതോട്ടം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയത് ഭക്ത ജന സമിതി യോട് ആലോചിക്കാതെയാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ദേവഹിതം നോക്കാതെയാണ് ദേവസ്വം ബോര്‍ഡ് നില പാട് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട.
അതേ സമയം ക്ഷേത്രത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണമാണ് നടക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് ഓഫീസര്‍ ജി.ഹരി ജന്മഭൂമിയോട് പറഞ്ഞു.
അഴകിയകാവ് ക്ഷേത്രത്തിന്റെ കീഴില്‍ നാലു ചെറു ക്ഷേത്രങ്ങള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട.് ഇതാണ് ക്ഷേത്രത്തിന് അധിക ബാദ്ധ്യത വരാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: