പാലക്കാട്: മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത കോടതി ഉത്തരവ് മൂന്നുമാസത്തിനകം നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഇക്കാര്യത്തില്‍ ഇനിയും താമസം പാടില്ലെന്നും വനംവകുപ്പ് അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
പാലക്കാട് അടയ്ക്കാപുത്തൂര്‍ മങ്ങാട്ട് ഹൗസില്‍ രാജശേഖരന് നല്കിയ പരാതിയിലാണ് നടപടി. പരാതിക്കാരന് അവകാശപ്പെട്ട സ്ഥലം വിട്ടുനല്‍കുന്നതിന് പാലക്കാട് ഫോറസ്റ്റ് ട്രിബ്യൂണല്‍ ഉത്തരവായെങ്കിലും ഭൂമി ലഭ്യമായിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
കമ്മീഷന് പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 1980 ജനുവരി എട്ടിന് പരാതിക്കാര്‍ക്ക് അനുകൂലമായി ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ വിധിയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവിലുള്ള സ്ഥലത്തെക്കാള്‍ കുറവാണ് സ്കെച്ച് പ്രകാരം ലഭ്യമായ സ്ഥലം. എന്നാല്‍ പ്രസ്തുത സ്ഥലം സ്വീകരിക്കാന്‍ പരാതിക്കാര്‍ തയ്യാറാണ്.
അനന്തരാവകാശികളുടെ വിവരങ്ങളും രേഖകളും പരാതിക്കാര്‍ സമര്‍പ്പിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് ഗവണ്മെന്റ് പ്ലീഡറുടെ നിയമോപദേശം ഇതുവരെ ലഭിച്ചിട്ടില്ല. ഉപദേശം ലഭ്യമായാല്‍ സ്ഥലം വിട്ടുനല്കുന്നതാണെന്ന് ഫോറസ്റ്റ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രൈബ്യൂണലിന്റെ വിധി വന്നിട്ട് 37 വര്‍ഷമായതായി കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. കോടതി അനുവദിച്ചെങ്കിലും അവകാശം അനുഭവിക്കാന്‍ പരാതിക്കാരന്റെ മുന്ഗാമികള്ക്ക് കഴിയാതെ പോയി. അവകാശികളുടെ അവസാന കണ്ണികള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെട്ട നീതിക്ക് തുല്യമാണ്. എന്തിന്റെ പേരിലായാലും 37 വര്‍ഷത്തെ കാത്തിരിപ്പ് ന്യായീകരിക്കത്തക്കതല്ല.
ഗവണ്മെന്റ് പ്ലീഡറില്‍ നിന്നും നിയമോപദേശം വാങ്ങേണ്ട ഉത്തരവാദിത്വം പരാതിക്കാരന്റേതല്ലെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു. പ്രശ്നം രേഖാമൂലം പ്ലീഡറുടെ ശ്രദ്ധയില്‍പെടുത്തി ഒരു മാസത്തിനകം ഉപദേശം വാങ്ങണമെന്നും കമ്മീഷന് പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. പ്ലീഡര്‍ക്ക് ആവശ്യമായ റെക്കോര്‍ഡുകള്‍ ഉടന്‍ കൈമാറണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: