കാക്കനാട്: വേനലായാലും വര്‍ഷക്കാലമായാലും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നാശനഷ്ടത്തിന്റെ കണക്കെടുപ്പിലായിരിക്കും ഉദ്യോഗസ്ഥര്‍. വേനല്‍ മഴയിലെ കണക്കെടുപ്പ് തീരുന്നതിന് മുമ്പ് കാലവര്‍ഷക്കെടുതിയുടെ കണക്കെടുപ്പ് തുടങ്ങും, കൃഷിവകുപ്പ് അധികൃതര്‍. ജില്ലയിലെ കൃഷി ഭവനുകളാണ് അതത് പ്രദേശത്തെ കൃഷി നാശനഷ്ടത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നത്. ഇത്തവണ കാറ്റിലും മഴയിലും ജില്ലയില്‍ പ്രാഥമിക കണക്കുകല് പ്രകാരം 2.71 കോടിയുടെ കൃഷി നഷ്ടമുണ്ടായി.
2017 ജൂണ്‍ മുതല്‍ രണ്ട് മാസത്തിനുള്ളിലാണ് ഭീമമായ കൃഷി നാശം. പ്രതികൂല കാലാവസ്ഥയില്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണ്. കാലവര്‍ഷക്കെടുയില്‍ ഇത്തവണ ലഭിച്ചതാകട്ടെ വെറും 21 ലക്ഷം കേന്ദ്ര വിഹിതം മാത്രം. കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ഇനി സംസ്ഥാന സര്‍ക്കാര്‍ കനിയണം. വരള്‍ച്ച നാശനഷ്ടത്തില്‍ സംസ്ഥാന വിഹിതമായി 10 ലക്ഷം കിട്ടാനുണ്ട്. വര്‍ഷത്തില്‍ രണ്ട് തവണയാണ് കേന്ദ്ര, സംസ്ഥാന വിഹിതം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടര കോടി ചോദിച്ചെങ്കിലും പൂര്‍ണമായി കൊടുക്കാനുള്ള തുക കിട്ടിയിട്ടില്ല.
കാലവര്‍ഷത്തില്‍ ഇത്തവണയും വാഴ കൃഷിക്കാണ് കനത്ത നാശനഷ്ടം, 1.37 കോടി. 22 ഹെക്ടറിലെ കുലച്ച വാഴകളാണ് ശക്തമായ കാറ്റിലും മഴയിലും നിലം പൊത്തിയത്. 10.5 ഹെക്ടറിലെ 26,270 കുലക്കാത്ത വാഴകളും നഷ്ടപ്പെട്ടു, നഷ്ടം 26.27 ലക്ഷം രൂപ. ടാപ്പ് ചെയ്യാത്ത 4075 റബര്‍ തൈകളും ടാപ്പിങുള്ള 8671 റബറുകളും കാലവര്‍ഷക്കെടുതിയില്‍ നശിച്ചു, നഷ്ടം 71.33 ലക്ഷം രുപ. ആറ് ഹെക്ടറിലെ 1025 കായ്ഫലമുള്ള ജാതി നശിച്ചത് വഴി എട്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. കായഫലം ഉള്ളതും ഇല്ലാത്തതുമായ തെങ്ങുകള്‍, അടക്കാമരങ്ങള്‍, കുരുമുളക്, പച്ചക്കറിക്കള്‍ ഉള്‍പ്പെടെയാണ് കാലവര്‍ഷത്തില്‍ നശിച്ചത്.
വൈകി കിട്ടുന്ന നഷ്ടപരിഹാരം കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ വേനല്‍ മഴയില്‍ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ ഏകദേശം 6.53 കോടി രൂപയുടെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയത്. ഈ വര്‍ഷം ഏപ്രിലെ മഴയില്‍ വാഴകൃഷിക്കായിരുന്നു കനത്ത നഷ്ടം. കുലച്ചതും അല്ലാത്തതുമായ രണ്ടര ലക്ഷത്തിലേറെ വാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്.
കുലച്ചത് മാത്രം രണ്ട് ലക്ഷത്തിലേറെ വാഴകളാണ് മഴക്കാലത്തുണ്ടായ കാറ്റില്‍ വീണത്. എന്നാല്‍ ഇതിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കലാവര്ഷക്കെടുതിയുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാനുള്ള തന്ത്രപ്പാടിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: