കല്‍പ്പറ്റ:കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വന്യജീവി ഗവേഷണവും ആദിവാസി വിഭാഗങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തി വയനാട് ആസ്ഥാനമായി പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു. സര്‍വകലാശാലയിലെ വന്യജീവി പഠനകേന്ദ്രം മേധാവി ഡോ.ജോര്‍ജ് ചാണ്ടി സമര്‍പ്പിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച യൂണിവേഴ്സിറ്റി ഭരണസമിതി 500 കോടി രൂപയുടെ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരൂമാനിച്ചു.
വെറ്ററിനറി, വന്യജീവിശാസ്ത്ര-ബയോളജി ബിരുദധാരികള്‍ക്ക് വന്യജീവികളും മനുഷ്യരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അന്താരാഷ്ട നിലവാരത്തിലുള്ള വിവിധ ശാസ്ത്ര മേഖലകളെ സംയോജിപ്പിച്ച് ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും സാഹചര്യം ഒരുക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്നവരില്‍ വന്യജീവികളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് സുസ്ഥിര കാര്‍ഷികരീതികളിലൂടെ അഭിവൃദ്ധി പ്രാപിക്കുന്നതിനു സാങ്കേതിക സഹായം ലഭ്യമാക്കും.
മനുഷ്യരെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും വന്യജീവികളുമായുള്ള സഹവര്‍ത്തിത്വത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുക, വന്യജീവിശല്യം മൂലമുള്ള പ്രയാസങ്ങള്‍ അതിജീവിക്കുന്നതിനു കര്‍ഷകര്‍ക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുക, പരിക്കേറ്റതും രോഗം ബാധിച്ചതുമായ വന്യജീവികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സയും പരിപാലനവും ഉറപ്പുവരുത്തുക, ഇവയെ മനുഷ്യര്‍ക്ക് ഉപദ്രവം ഉണ്ടാകാത്തവിധം സ്വന്തം ആവാസവ്യവസ്ഥയില്‍ തിരികെ എത്തിക്കുക, പശ്ചിമഘട്ടത്തിലെ മനുഷ്യരടക്കം ജീവജാലങ്ങളുടെ നിലനില്‍പ്പിനും രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, നയരൂപീകരണത്തില്‍ സര്‍ക്കാരിനെ സഹായിക്കുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: