തിരുവനന്തപുരം: ജിഎസ്ടി ബില്‍ ചര്‍ച്ചയില്‍ ധനമന്ത്രി തോമസ്ഐസക്കിനെ ഒറ്റപ്പെടുത്തി ഭരണപക്ഷം. ബില്‍ സബ്ജകട് കമ്മറ്റിക്ക് വിടണമെന്ന പ്രമേയ ചര്‍ച്ചയിലാണ് എം.സ്വരാജ്, സുരേഷ് കുറുപ്പ്, സി.ദിവാകരന് തുടങ്ങിയവര്‍ ധനമന്ത്രിക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും ആഞ്ഞടിച്ചത്.
ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു സുരേഷ് കുറുപ്പിന്റെ വിമര്‍ശനം. കൃത്യമായ തയ്യാറെടുപ്പുകള്‍ ഇല്ലാതെ ജിഎസ്ടി നടപ്പിലാക്കുന്നുവെന്നും സാധാരണക്കാരും ചെറുകിട വ്യാപാരികളും ആശങ്കയിലാണെന്നും സുരേഷ് കുറുപ്പ് പറഞ്ഞു. രൂക്ഷമായ വിലക്കയറ്റമാണ് ജിഎസ്ടി പ്രഖ്യാപനത്തിനുശേഷം ഉണ്ടാകുന്നതെന്ന് സി.ദിവാകരന് പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയാനാകുന്നില്ലെന്നും സി.ദിവാകരന് കുറ്റപ്പെടുത്തി.
ഗ്രാഫുകളുടെയും ശതമാനക്കണക്കുകളുടെയും മറവില്‍ സാധാരണക്കാരന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് എം.സ്വരാജ് വിമര്‍ശിച്ചു. ആര്‍എസ്എസ് അജണ്ട എന്തെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും സ്വരാജ് പറഞ്ഞു. അവശ്യസാധനങ്ങളുടെ എംആര്‍പി വിലയും പഴയ നികുതിയും ചേര്‍ത്താണ് ഇപ്പോള്‍ ജിഎസ്ടി ഈടാക്കുന്നതെന്നും അത് നിയന്ത്രിക്കാനാകുന്നില്ലെന്നും വികെസി മുഹമ്മദ് ആരോപിച്ചെങ്കിലും ഒടുവില്‍ തോമസ് ഐസക്കിനെ പുകഴ്ത്തിയാണ് പ്രസംഗം അവസാനിപ്പിച്ചത്.
പാര്‍ട്ടി അംഗീകാരത്തോടെയാണ് താന്‍ ജിഎസ്ടിക്ക് അനുകൂല നിലപാടെടുത്തതെന്ന് തോമസ് ഐസക്ക് മറുപടി പ്രസംഗത്തില്‍ തിരിച്ചടിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പുതന്നെ ജിഎസ്ടിക്ക് രൂപം നല്കിയിരുന്നതിനാല് കേരളത്തിന് അനുകൂലമായ നേട്ടങ്ങള്‍ നേടിയെടുക്കുക മാത്രമാണ് ചെയ്യാനാകുമായിരുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. അതേസമയം ജിഎസ്ടിയെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: