തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് സര്‍ക്കാരിനും ഭരണസംവിധാനത്തിനും എതിരെ. ധാതുഖനനം, വ്യവസായത്തിന് ഭൂമി അനുവദിക്കല്‍, ഹൗസ്ബോട്ടുകള്‍ക്ക് അനുമതി നല്കല് എന്നിവയില്‍ വന്ക്രമക്കേടുകളുണ്ടെന്ന് സിഎജി ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ഡോ അമര്‍ പട്നായിക്കാണ് വാര്‍ത്താ സമ്മേളനത്തില്‍ ക്രമക്കേടുകള്‍ ഉദ്ധരിച്ചത്.
ധാതു ഖനനം അശാസ്ത്രീയമാണ്. വനഭൂമി ഒഴികെ സംസ്ഥാനത്തെവിടെയും സ്വകാര്യഭൂമിയില്‍ കരിങ്കല്‍ ഖനനം ഉള്‍പ്പെടെയുള്ളവക്ക് അനുമതി നല്കി. ഇത് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്ക് വന്‍ഭീഷണിയാണ്.
ഖനനത്തിന് മുന്നോടിയായി പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി. വനഭൂമിയില്‍ പോലും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് വനംവകുപ്പോ സര്‍ക്കാരോ അറിഞ്ഞിട്ടില്ല. പാരിസ്ഥിതിക അനുമതി, പെര്‍മിറ്റ്, വിവിധ ഏജന്‍സികളുടെ അനുമതി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി എന്നിങ്ങനെ ഒന്നും നേടാതെയാണ് ക്വാറികള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്.
വ്യവസായഭൂമിയുടെ ഫെയര്‍വാല്യു നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതിലൂടെ വലിയ വരുമാനനഷ്ടവും സംഭവിച്ചു. പുതിയ ലീസ് ചട്ടങ്ങള്‍ 2013 ല്‍ വന്നെങ്കിലും അതെല്ലാം ലംഘിച്ചാണ് ഇപ്പോഴും ഭൂമി അനുവദിക്കുന്നത്.
വേമ്പനാടു കായലിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അത്രയും ഹൗസ്ബോട്ടുകളാണ് സര്‍വീസ് നടത്തുന്നതെന്നും സിഎജി കണ്ടെത്തി. 734 ഹൗസ്ബോട്ടുകളില്‍ 326 എണ്ണം രജിസ്ട്രേഷന് പുതുക്കിയിട്ടില്ല. ടൂറിസം ഡയറക്ടറേറ്റിന്റെ കണക്കുപ്രകാരം ഹൗസ്ബോട്ടുകളുടെ എണ്ണം 1500 ആണ്. ഇവ കായലിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്നു.
നിബന്ധനകളോ സുരക്ഷാമാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഇവ സര്‍വീസ് നടത്തുന്നത്. ഭൂരിഭാഗത്തിലും ജീവന് രക്ഷാ സാമഗ്രികളോ അഗ്നിസുരക്ഷാ ഉപകരണങ്ങളോ ഇല്ല. 69 ശതമാനത്തിനും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സും ഇല്ല.
ഇവ പൊതു സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് വിനിയോഗിക്കുന്നില്ല. പകരം കായലിലേക്ക് മാലിന്യം ഒഴുക്കിവിട്ട് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ സി. ഗോപിനാഥന്, അക്കൗണ്ടന്റ് ജനറല്‍ എസ്. സുനില്‍രാജ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: