തൊടുപുഴ: പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച ദമ്പതികള്‍ക്ക് നാട് വിടചൊല്ലി. ഇന്നലെ ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പില്‍ ആരംഭിച്ച സംസ്കാര ചടങ്ങില്‍ നാടിന്റെ നാനാതുറകളില്‍ നിന്നായി ആയിരങ്ങളാണ് പങ്കെടുത്തത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ ദുരന്തത്തില്‍ ഉടുമ്പന്നൂര്‍ ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു ജോസഫ് (60), ഭാര്യ ലൂസി (56) എന്നിവരാണ് മരിച്ചത്. വീട്ടിലേയ്ക്ക് വെള്ളം എത്താത്തതിനെ തുടര്‍ന്ന് സ്വന്തം പറമ്പില്‍ തന്നെ വെള്ളം തിരിച്ച് വിടാനായി എത്തിയപ്പോഴാണ് പൊട്ടികിടന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോക്ക് ഏല്‍ക്കുന്നത്. ബാബുവിന്റെ കരച്ചില് കേട്ട് എത്തിയ ലൂസിയും അപകടത്തില്‍പ്പെടുകയായിരുന്നു.
പുലര്‍ച്ചെ പള്ളിയില്‍ പോകുവാനുള്ള തിരക്കിനിടെയാണ് ഇരുവരെയും വിധി കവര്‍ന്നത്. തിങ്കളാഴ്ച വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നിരവധിയാളുകളാണ് അന്ത്യാജ്ഞലി അര്‍പ്പിച്ചത്. വീട്ടുവളപ്പില്‍ ആരംഭിച്ച സംസ്കാര ശുശ്രൂഷയില്‍ കോതമംഗലം രൂപത മെത്രാന് ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ സംസ്കാര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. മകന് ഫാ. സോജിന്റെ നേതൃത്വത്തിലും സംസ്കാരം ശുശ്രൂഷകള്‍ നടന്നു. ഇരുവരുടെയും മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ 4 മണിയോടെ ചീനിക്കുഴി സെന്റ്. മേരീസ് പള്ളിയിലെത്തിച്ചു.
കുടുംബകല്ലറയില്‍ ഇരുവരുടെയും മൃതദേഹം ഒരുമിച്ചാണ് 5.30 ഓടെ സംസ്ക്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: