തൊടുപുഴ: പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപം അതീവ സുരക്ഷാമേഖലയിലുള്ള പ്ലംജൂഡി റിസോര്‍ട്ട് പൂട്ടാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു. ദേവികുളം സബ് കളക്ടര്‍ വി.ആര് പ്രേംകുമാറിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസവും ഈ റിസോര്‍ട്ടിന് സമീപത്ത് നിന്ന് പാറ ഇടിഞ്ഞ് വീണിരുന്നു.
മൂന്നരമാസം മുന്‍പ് കൂറ്റന്‍പാറ വീണതിനെത്തുടര്‍ന്ന് കളക്ടര്‍ റിസോര്‍ട്ട് പൂട്ടിയിരുന്നു. പിന്നീട് ജിയോളജിക്കല്‍ സര്‍വ്വെ വിഭാഗം നടത്തിയ പരിശോധനയില്‍ വീണ്ടും പാറവീഴ്ച ഉണ്ടാകാന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ടാണ് ജില്ലാ ഭരണകൂടത്തിന് നല്‍കിയത്. റിസോര്‍ട്ട് തുറക്കാന്‍ ഭരണകക്ഷിയിലെ പ്രധാനികളും ജില്ലാഭരണകൂടവുമായി ആലോചന നടത്തി.
മൂന്നാറിലെ ഒരു പൊതുമരാമത്ത് എഞ്ചിനീയറെക്കൊണ്ട് റിസോര്‍ട്ടിന് സമീപം വീണ്ടും പരിശോധന നടത്തി അനുകൂല റിപ്പോര്‍ട്ടുണ്ടാക്കി. ജിയോളജിക്കല്‍ സര്‍വ്വെ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മറികടന്ന് വീണ്ടും റിസോര്‍ട്ട് തുറക്കുകയായിരുന്നു.
ജൂണ്‍ 24നാണ് റിസോര്‍ട്ട് തുറക്കാന്‍ ജില്ലാകളക്ടര്‍ അനുമതി നല്‍കിയത്. ഹൈക്കോടതി വിധി ലംഘിച്ച് എന്‍ഒസിയില്ലാതെ നിര്‍മ്മിച്ച റിസോര്‍ട്ടിന് അടുത്തിടെയാണ് പള്ളിവാസല്‍ പഞ്ചായത്ത് പെര്‍മിറ്റ് പുതുക്കി നല്‍കിയത്. ഉദ്യോഗസ്ഥര്‍ നടത്തിയ നിയമലംഘനം ജന്മഭൂമി പല ദിവസങ്ങളിലായി വാര്‍ത്തയാക്കിയിരുന്നു.
കളക്ടര്‍ നിയമം ലംഘിച്ചെന്ന് കാട്ടി പൊതുപ്രവര്ത്തകന് ബിജോ മാണി ചീഫ് സെക്രട്ടറിക്കും സംസ്ഥാന വിജിലന്‍സ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതി പൂഴ്ത്തിവച്ചു. ഇതിനിടെയാണ് റിസോര്‍ട്ടിന് സമീപം വീണ്ടും പാറയിടിഞ്ഞത്. ഇനിയും ഈ റിസോര്‍ട്ട് പ്രവര്‍ത്തിച്ചാല്‍ ജില്ലാഭരണകൂടം പ്രതിക്കൂട്ടിലാകുമെന്നുറപ്പായതോടെയാണ് ഇന്നലെ വൈകി റിസോര്‍ട്ട് പൂട്ടാന്‍ കളക്ടര്‍ ഉത്തരവിറക്കിയത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി റിസോര്‍ട്ടിന് സമീപം പരിശോധനകള്‍ നടത്തിയതിന് ശേഷം ഭാവി നടപടികള്‍ സ്വീകരിക്കുമെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് റിസോര്‍ട്ട് ഉടമയ്ക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിരോധന ഉത്തരവ് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: