തിരുവനന്തപുരം: ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അടിക്കടി നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷണ സംഘം ബിജെപി ഓഫീസിലെത്തി തെളിവെടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നല്കിയ പരാതിയിലാണ് അന്വേഷണ സംഘം എത്തിയത്.
കമ്മീഷനിലെ ഡിവൈഎസ്പിമാരായ ഐ.ആര്. കുര്യലോസ്, രവിസിങ്ങ്, ഇന്‍സ്പെക്ടര്‍മാരായ ബിമന്‍ജിത് ഉപ്പന്‍, രാജേന്ദ്ര സിങ്ങ് എന്നിവരടങ്ങുന്ന സംഘമാണ് ഓഫീസില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചത്. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ നേരില്‍ക്കണ്ട് ആക്രമണ വിവരങ്ങള്‍ ആരാഞ്ഞു.
ആ ദിവസം ഓഫീസിലുണ്ടായിരുന്ന ഓഫീസ് സെക്രട്ടറി ജയരാജ്, ജീവനക്കാരായ അഖില്‍, വിനീത്, ഷിജു എന്നിവരില്‍ നിന്നു മൊഴിയെടുത്തു. കഴിഞ്ഞ സപ്തംബറില്‍ ബിജെപി ഓഫീസിന് നേരെ നടന്ന ആദ്യ ആക്രമണത്തിന്റെ വിവരങ്ങളും കമ്മീഷന് ശേഖരിച്ചു.
സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹിന്റെ വീടും ആക്രമണത്തിന് ഇരയായ കൗണ്‍സിലര്‍മാരുടെ വീടുകളും പ്രവര്‍ത്തകരുടെ വീടുകളും സംഘം സന്ദര്‍ശിക്കുന്നുണ്ട്. ആക്രമണം നടന്ന എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സിപിഎം നടത്തുന്ന ആക്രമണങ്ങളെ സംബന്ധിച്ച് ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ആക്രമണം നടത്താറുണ്ടെന്നായിരുന്നു ഡിജിപിയുടെ റിപ്പോര്‍ട്ട്.
ഓരോ സംഭവത്തെക്കുറിച്ചും വ്യക്തമായി റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കമ്മീഷന് വീണ്ടും കത്ത് അയച്ചിരുന്നു. ഇതിനുള്ള മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: