പാലക്കാട്/തൃശൂര്‍: കാടിറങ്ങിയ കൊമ്പന്മാര് തൃശൂര്‍ ജില്ലാതിര്‍ത്തിയായ തിരുവില്വാമലയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി മേഖലകളില്‍ നിലയുറപ്പിച്ച കാട്ടാനകള്‍ ഇന്നലെ പുലര്‍ച്ചെയാണ് ഭാരതപ്പുഴയിലൂടെ തിരുവില്വാമല ഭാഗത്തേയ്ക്ക് എത്തിയത്.
രാവിലെ മായന്നൂരിനും കുത്താമ്പുള്ളിക്കും മദ്ധ്യേ പുഴയില്‍ ആനകള്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് പരിസര പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ഉച്ചയ്ക്കുശേഷം മായന്നൂര്‍ കടവിലേക്ക് നീങ്ങിയ ആനകളെ നാട്ടുകാരും, വനപാലകരും ചേര്‍ന്ന് പടക്കം പൊട്ടിച്ച് തിരിച്ചയച്ചു.
തുര്‍ടന്ന് പാലപ്പുറം- കുത്താമ്പുള്ളി വഴി പാഞ്ഞ ആനകള്‍ പരിഭ്രാന്തി പരത്തി . തുടര്‍ന്ന് മൈക്ക് വഴി പരിസര പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയാണ് ജനങ്ങളെ നിയന്ത്രിച്ചത്. ചുറ്റും വീടുകള്‍ ഉള്ളതിനാല്‍ പോലീസ്, വനം ഉദ്യോഗസ്ഥര്‍ എന്നിവര്‍ കാവലുണ്ട്.
ദിവസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങിയ മൂന്നാനകളെ കാട്ടിലേയ്ക്ക് തിരിച്ചയയ്ക്കാന്‍ പഠിച്ച പതിനെട്ടുഅടവുകളും പയറ്റുകയാണ് അധികൃതര്‍. ഒരു കൊമ്പനും പിടിയും കുട്ടിയാനയുമാണ് നാട്ടിലെത്തിയത്. ഇവയെ പേടിച്ച് വീടിനുപുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. കുറച്ചുദിവസമായി മുണ്ടൂരിനെ ഭീതിയിലാഴ്ത്തിയ കാട്ടാനകളാണ് പെരിങ്ങോട്ടുകുറുശ്ശി, മാങ്കുറുശ്ശി, ഒറ്റപ്പാലം വഴി തിരുവില്വാമലയില്‍ എത്തിയത്.
നാലിനാണ് പാലക്കാട്- കോഴിക്കോട് ദേശീയപാത മുറിച്ച് കടന്ന് 30 കിലോമീറ്ററിലധികം സഞ്ചരിച്ച് ആനകള്‍ മാങ്കുറിശ്ശിയിലെത്തിയത്.ആദ്യം വയലില്‍ തമ്പടിച്ച ഇവ പിന്നീട് വന്മരങ്ങള് ഉള്ള നാലേക്കര്‍ സ്ഥലത്തേക്ക് മാറി.
പിന്നെ കൂരാത്ത് കോളനിയിലും. പിന്നീട് ഇവയെ കാടുകയറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.എന്നാല്‍ തിങ്കളാഴ്ച ഇവ വീണ്ടും ഇറങ്ങി. ദേശീയപാതയും ഭാരതപ്പുഴയും കടന്നു വീണ്ടുമെത്തി. തേനൂര്‍ മുതല്‍ പെരുങ്ങോട്ടുകുറുശ്ശി മുടുപ്പുള്ളി വരെയുള്ള പ്രദേശങ്ങളിലാണ് ഇത്തവണ ആനകള്‍ എത്തിയത്. തിങ്കളാഴ്ച രാവിലെ 6.45നു ബമ്മണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം മുടുപ്പുള്ളിത്തറയിലെത്തിയിരുന്നു.
ആനയിറങ്ങിയ കുത്താമ്പുള്ളിയില്‍ ജനത്തെ പിരിച്ചു വിടാന്‍ 144 പ്രഖ്യാപിച്ചു. മതില് തകര്‍ത്തും കൃഷി നശിപ്പിച്ചും കരുത്ത് കാട്ടിയാണ് കാട്ടാനകള്‍ മീറ്റ്നയിലെത്തിയത്. ലക്കടി പാമ്പാടി പമ്പ്ഹൗസിന്റെ മതിലും ഗേറ്റും തകര്‍ത്ത് ആനകള്‍ പാടവരമ്പുകളും പാതകളും താണ്ടി മീറ്റ്നയിലെത്തി നിളയില്‍ നിലയുറപ്പിക്കുകയായിരുന്നു.
കുങ്കി ആനകളെ കൊണ്ടുവന്ന് കാട്കയറ്റാനുള്ള ശ്രമവും ദുഷ്ക്കരമാണ്. ഒമ്പത് കുങ്കി ആനകളെങ്കിലും ഇതിനായി കൊണ്ടുവരേണ്ടി വരും. കോയമ്പത്തൂരില്‍ നിന്നു വേണം ഇവയുടെ സേവനം ലഭിക്കാന്‍ .എന്നാല്‍ ഇത് പൂര്‍ണ്ണമായും പ്രായോഗികമല്ലായെന്ന അഭിപ്രായത്തിലാണു അധികൃതര്‍.
കല്ലടികോടന്‍ മലനിരകളില്‍നിന്നും മുണ്ടൂര്‍, അയ്യര്‍മല, തേനൂര്‍, പറളി, പെരുങ്കോട്ടുകുറുശ്ശി പരുത്തിപ്പുള്ളി വഴിയാണ് കാട്ടാനകൂട്ടം മീറ്റ്നയില്‍ എത്തിയതെന്നു വനം വകുപ്പ് പറയുന്നു. മീറ്റ്ന പ്രദേശത്തോട്ചേര്‍ന്ന് വനമേഖലയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: