കായംകുളം: പത്തിയൂരില്‍ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റ സംഭവത്തില്‍ പാര്‍ട്ടിയിലെ തന്നെ കുടിപ്പകയെന്ന് ആക്ഷേപം. കരീലകുളങ്ങര മേഖല സെക്രട്ടറിയായിരുന്ന എരുവ പടിഞ്ഞാറ് കളീയ്ക്കല്‍ പടീറ്റതില്‍ ഷാനിനാണ് (26) കഴിഞ്ഞദിവസം വെട്ടേറ്റത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ് കരീലക്കുളങ്ങരയിലെ സംഘ പരിവാര്‍ പ്രവര്‍ത്തകരുടെ വീടും വാഹനങ്ങളും തകര്‍ത്തകേസിലും ഇയാള്‍ പ്രതിയായിരുന്നു. എന്നാല്‍ ഭരണസ്വാധീനത്താല്‍ രക്ഷപ്പെടുകയായിരുന്നു.
സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗംകൂടിയായ ഷാനിനെ രണ്ടാഴ്ച മുമ്പാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. നാല് മാസം മുമ്പ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും സ്പിന്നിങ് മില്‍ ചെയര്‍മാനുമായ എം.എ. അലിയാര്‍ക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. ഇതിനു പിന്നില്‍ ഷാനാണെന്നു പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു.
കൂടാതെ പത്തിയൂരില്‍ അമ്പാടിയില്‍ ഇന്ദിരാദേവിയുടെ വസ്തു കൈയ്യേറി വഴിവെട്ടാന് ഗുണ്ടകളെ ഏര്‍പ്പാടാക്കിയത് സ്പിന്നിങ് മില്‍ ചെയര്‍മാനാണെന്നുള്ള പ്രചരണവും ഷാന്‍ നടത്തിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കിയതെന്നു പറയുന്നു.
ജില്ല കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും സ്വാധീനമുള്ള ജില്ലാ സെക്രട്ടറിയേറ്റംഗത്തിനെ വ്യക്തിപരമായും അല്ലാതെയും ആക്ഷേപിച്ചതിലുള്ള വൈരാഗ്യവും ഷാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നടപടിക്ക് വേഗം കൂട്ടി.
സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.ബി. പ്രശാന്തിനെ ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണ് ഷാനിനേയും അക്രമിച്ചത്. ഇവര്‍ ജില്ലാ സെക്രട്ടറിയേറ്റംഗവുമായി അടുത്ത ബന്ധമുള്ളവരാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
രണ്ടു സംഭവത്തിനും സമാനതകളും ഏറെയാണ്. ഡിവൈഎഫ്ഐ നേതാവിനെ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് പത്തിയൂരിലെ പാര്‍ട്ടിക്കിടയില്‍ വിഭാഗീയത ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: