ന്യൂദല്‍ഹി: അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി. വിഷയം കോടതിയുടെ പരിഗണനയില്‍ വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതിന് പരിഹാരമാണ് വഖഫ് ബോര്‍ഡിന്റെ സത്യവാങ് മൂലമെന്നും കേന്ദ്രമന്ത്രി സഞ്ജീവ് ബാല്യന് പറഞ്ഞു.
ബുധനാഴ്ചയാണ്, അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചത്. തര്‍ക്ക ഭൂമിയില്‍നിന്ന് അകലെയുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിര്‍മ്മിച്ചാല്‍ മതിയെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോര്‍ഡ് അറിയിച്ചിരുന്നു.
തര്‍ക്ക ഭൂമിയിലെ ഒരു ഭാഗത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്ന് ഷിയാ ബോര്‍ഡ് ചൂണ്ടിക്കാട്ടി. അതിനാല്‍ പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും പരിഹാരം നിര്‍ദ്ദേശിക്കാനും തങ്ങള്‍ക്ക് മാത്രമാണ് അവകാശം. വര്‍ഷങ്ങള്‍ പഴക്കമുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കുന്നതിന് വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തണം. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിന്റെ പ്രതിനിധികളെയും ഇതില്‍ ഉള്‍പ്പെടുത്തണം.ക്ഷേത്രവും പള്ളിയും ഒരിടത്ത് നിര്‍മ്മിച്ചാല്‍ ഇനിയും സംഘര്‍ഷങ്ങളുണ്ടാകും. ക്ഷേത്രത്തില്‍നിന്ന് മാറി മറ്റൊരിടത്ത് പള്ളി നിര്‍മ്മിക്കുന്നതാണ് അഭികാമ്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
2010ല്‍ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് നിര്‍മോഹി അഖാഡ, രാംലാല (ഗര്‍ഭഗൃഹം), സുന്നി വഖഫ് ബോര്‍ഡ് എന്നിങ്ങനെ കൈമാറാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഈ മാസം 11ന് അപ്പീല്‍ പരിഗണിക്കാനിരിക്കെയാണ് ഷിയാ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: