കണ്ണൂര്‍: ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ സജീവസാന്നിധ്യമായി സിപിഎം നേതാക്കളായ ഇ.പി.ജയരാജന് എംഎല്‍എയും ജില്ലാ സെക്രട്ടറി പി.ജയരാജനും.
മദനിയുടെ മകന് ഹാഫിസ് ഉമര്‍ മുക്താറിന്റെ വിവാഹമാണ് സിപിഎം നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്. അഴിയൂരിലെ ഇല്ല്യാസ് പുത്തന്‍പുരയിലിന്റെ മകള്‍ നിഹമത്താണ് വധു. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ജയരാജന്മാര് സൗഹൃദം പങ്കിട്ട് മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയാണ് പിരിഞ്ഞത്. പൂന്തുറ സിറാജ് ഉള്‍പ്പടയുള്ള പിഡിപിയുടെ മറ്റ് നേതാക്കളും കല്ല്യാണ വീട്ടില്‍ സന്നിഹിതരായിരുന്നു.
വിവാഹച്ചടങ്ങ് നടന്ന തലശ്ശേരി ടൗണ്‍ ഹാളിലും പുറത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നൂറോളം പോലീസുകാരാണ് യാത്രാ വഴിയിലുടനീളം മദനിയെ അനുഗമിച്ചത്.
ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായ മദനി കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കര്‍ണാടകയില്‍ ജയിലില്‍ കഴിയുകയാണ്.
വി.എസ്. അച്യുതാന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മദനിയെ അറസ്റ്റ് ചെയ്ത് കൈമാറിയത്. ഇടതു സര്‍ക്കാര്‍ ഇത് ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. പിന്നീട് പിണറായി വിജയന് മദനിയുമായി പൊതുവേദി പങ്കിട്ടത് ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: