തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്ന കാട്ടാനകളെ തിരിച്ചയക്കാന്‍ കൂടുതല്‍ കുങ്കി ആനകളെ പരിശീലിപ്പിക്കുമെന്ന് മന്ത്രി കെ.രാജു നിയമസഭയെ അറിയിച്ചു. കോട്ടൂര്‍ കോന്നി, കോടനാട്, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് വലിയ ആനകളെ ഇതിനായി കണ്ടെത്തി.
ഇവയെ പരിശീലനത്തിനായി പാലക്കാട് എത്തിച്ചിട്ടുണ്ട്. നിലവില്‍ വനംവകുപ്പിന് രണ്ട് കുങ്കിയാനകളാണുള്ളത്. ഇവ വയനാട്ടിലാണ്. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ തമിഴ്നാട്ടില്‍ നിന്ന് കുങ്കി ആനകളെ വാടകയ്ക്ക് എടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ ആര്.ആര്.ടിയുടെ എണ്ണം 13 ആക്കി വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ വാഹനസൗകര്യവും തോക്കുകളും ഇവര്‍ക്ക് നല്‍കും. അക്രമാസക്തരായ ആനകളെ പിടികൂടിയാല്‍ എവിടെ വിടും എന്ന കാര്യത്തില്‍ വനംവകുപ്പ് വലിയ ആശയക്കുഴപ്പം നേരിടുകയാണ്. വനമേഖലയില്‍ ഇവയെ ഇറക്കിവിടാന്‍ ശ്രമിച്ചാല്‍ വലിയ ജനകീയ പ്രതിഷേധം ഉണ്ടാവുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: