തിരുവനന്തപുരം: സിനിമാ മേഖലയില്‍ സമഗ്രമായ നിയമനിര്‍മ്മാണവും പരിഷ്കാരങ്ങളും നടപ്പാക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലന്. അടൂര്‍ ഗോപാലകൃഷ്ണന് അധ്യക്ഷനായുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം, തുടങ്ങിയ മേഖലകളിലെ പ്രതിനിധികളും വിദഗ്ധ അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും, അടങ്ങുന്ന സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഒരു നിയമനിര്‍മ്മാണം നടത്തുന്ന കാര്യവും സജീവ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. നിയമസഭയില്‍ എം. സ്വരാജ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിനിമാ തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ നടപ്പില്‍വരുമെന്നും മന്ത്രി എ.കെ ബാലന് അറിയിച്ചു. മലയാള സിനിമ പുതിയ ടെക്നോളജിയിലൂടെ മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുകയാണ്. അതോടൊപ്പം പലവിധ പ്രശ്നങ്ങളും ഈ മേഖലയില്‍ നിലനില്ക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സമഗ്രമായ നിയമനിര്‍മ്മാണവും പരിഷ്കാരങ്ങളുമാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജസ്റ്റിസ് ഹേമ ചെയര്‍പേഴ്സണായും, ശാരദ, കെ ബി വത്സലകുമാരി (റിട്ട. ഐഎഎസ്) എന്നിവര്‍ അംഗങ്ങളായും ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം ഈ രംഗത്ത് സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: