അരൂര്‍: മാലിന്യ വാഹിനിയായ ചന്തിരൂര്‍ പുത്തന്‍തോട് ശുചീകരിച്ചു. സമുദ്രോല്പന്ന വ്യവസായികളും പ്രദേശത്തേ വ്യാപാരികളും ചേര്‍ന്നാണ് പുത്തന്‍തോട് ശുചീകരിച്ചത്.
തോട്ടിലേക്ക് ചാഞ്ഞ് കിടന്നിരുന്ന ഇരുവശവുമുള്ള മരങ്ങളും കാടുകളും തോട്ടിലേക്ക് തള്ളിയിട്ടിട്ടുള്ള മരങ്ങളും മറ്റ് അവശിഷ്ടങ്ങളുമാണ് നീക്കം ചെയ്തത്. വലിയ മരങ്ങളുടെ അവശിഷ്ടങ്ങള്‍ തോട്ടില്‍ കിടക്കുന്നതിനാല്‍ ഇവിടെ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ ഒഴുകി പോകാതെ തടഞ്ഞു കിടന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് തോട് ശുചീകരിക്കാന്‍ പദ്ധതിയിട്ടത്.
പ്രദേശത്തേ സമുദ്രോല്പന്ന കയറ്റുമതി സ്ഥാപനങ്ങളിലേയും ചെമ്മീന്‍ പീലിംഗ് ഷെഡുകളില്നിന്നും പുറം തള്ളുന്ന മലിനജലം ശുചീകരിക്കാതെ തള്ളുന്നത് തോട് മലിനമാകുന്നതിന് ഇടയായി. ഇങ്ങനെയുണ്ടാകുന്ന മലിനജലം ശുചീകരിക്കുന്നതിന് സര്‍ക്കാരിന്റെ ചെലവില്‍ ഒരു പൊതു ശുചീകരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് സ്ഥലം വാങ്ങിയെങ്കിലും പദ്ധതി കടലാസില്‍ ഒതുങ്ങി.
ഇതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് പണം അനുവദിച്ചുവെങ്കിലും പണം ലാപ്സായതല്ലാതെ ശുചീകരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെമിക്കല്‍ ട്രീറ്റ്മെന്റ് നടത്തി ശുചീകരിച്ചിരുന്നു.അതോടെ ദുര്‍ഗന്ധത്തിന് ഒരു പരിധിവരെ ശമനം ലഭിച്ചിരുന്നുവെങ്കിലും മലിനജലം വീണ്ടും തോട്ടിലേക്ക് ഒഴുക്കാന്‍ തുടങ്ങിയതോടെ തോട് മലിനമാകാന്‍ തുടങ്ങിയിരിക്കുകയാണ്.
പൊതു ശുചീകരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഇനിയും വൈകിയാല്‍ മുന്‍പുണ്ടായതുപോലെ ത്വക്ക് രോഗങ്ങളും മറ്റു സാക്രമിക രോഗങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന ആശങ്കയിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: