ന്യൂദല്‍ഹി: ഉപരാഷ്ട്രപതിയായി ഹമീദ് അന്‍സാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതും ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഹമീദ് അന്‍സാരി. എന്‍ഡിഎയുടെ ഉപരാഷ്ട്രപതിസ്ഥാനാര്‍ത്ഥി ജസ്വന്ത്സിംഗിനെയാണ് അന്‍സാരി പരാജയപ്പെടുത്തിയത്. 736 പേര് വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 490 വോട്ടുകള്‍ നേടിയാണ് മുന്‍ ഐഎഫ്എസ് ഒാഫീസര്കൂടിയായ 75-കാരനായ അന്‍സാരി വീണ്ടും ഉപരാഷ്ട്രപതിസ്ഥാനത്തെത്തുന്നത്.
കരള്‍രോഗത്തെത്തുടര്‍ന്ന് ചെന്നൈ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേന്ദ്രമന്ത്രി വിലാസ്റാവു ദേശ്മുഖിന്റെ മുന്നണിയില്‍പ്പെട്ട 47 എംപിമാര്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെ വിട്ടുനിന്നു. എട്ട് വോട്ടുകള്‍ അസാധുവാക്കിയതായി റിട്ടേണിംഗ് ഓഫീസറും ലോക്സഭാ സെക്രട്ടറി ജനറലുമായ ടി.കെ. വിശ്വനാഥന് അറിയിച്ചു. ആദ്യ ഉപരാഷ്ട്രപതിയായ ഡോ. എസ്. രാധാകൃഷ്ണന് രണ്ടുതവണ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1952 മുതല്‍ 1962 വരെ അദ്ദേഹം ഉപരാഷ്ട്രപതിയായി തുടര്‍ന്നു. അതിനുശേഷം രണ്ടുതവണ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് അന്‍സാരി.
അലിഗഢ് മുസ്ലീം സര്‍വകലാശാല വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുള്ള അന്‍സാരിയെ 2007 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമാണ് ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ചത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ പിന്തുണയോടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംതവണയും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ തന്നെയാണ് അദ്ദേഹം ഉപരാഷ്ട്രപതിസ്ഥാനത്തെത്തുന്നത്. 2000 മെയ് മുതല്‍ 2002 മാര്‍ച്ച് വരെയാണ് അന്‍സാരി അലിഗഢ് സര്‍വകലാശാലയില്‍ വൈസ്ചാന്‍സലറായി സേവനമനുഷ്ഠിച്ചത്. പത്മശ്രീ അവാര്‍ഡ് ജേതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: