ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും സമാധാന ചര്‍ച്ചകളിലൊന്നും താത്പ്പര്യമില്ലെന്നുമുള്ള വിവാദ പ്രസ്താവനയുമായി അയോധ്യ കേസിലെ പരാതിക്കാരന് ഹാജി മെഹ്ബൂബ് രംഗത്ത്.
പ്രശ്ന പരിഹാരത്തിന് നിര്‍മോഹി അഖാഡയും രാമജന്മഭൂമിന്യാസും സമാധാനപരമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന ആവശ്യം ഉന്നയിക്കുമ്പോഴാണ് ദേശീയ ചാനലിന്റെ ഒളിക്യാമറയില്‍ ഏറെ പ്രകോപനകരമായ വാക്കുകളുമായി ഹാജി മെഹബൂബ് രംഗത്തെത്തിയത്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അനുവദിക്കാനാവില്ല. സന്യാസിമാരോടൊന്നും സംസാരിക്കാന്‍ തനിക്ക് മനസ്സില്ല. അവര്‍ അവിടെ ക്ഷേത്രം പണിയട്ടെ, ഞാന്‍ കാണിച്ചു തരാം. ഇരുപത് കിലോമീറ്റര്‍ ദൂരത്തു നിന്ന് തന്നെ തകര്‍ക്കാന്‍ സാധിക്കുമെന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു,
ചാനലിന്റെ ഒളിക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഹാജി മെഹബൂബ് ആക്രോശിക്കുന്നു.
അമാന്‍ സമിതി അംഗമായ ഹാജി മെഹബൂബ് കേസിലെ പരാതിക്കാരില്‍ ഒരാള്‍ കൂടിയാണ്. അയോധ്യ രാമജന്മഭൂമിയില്‍ രാമക്ഷേത്രം തന്നെയാണ് നിര്‍മ്മിക്കേണ്ടതെന്ന ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതിന്റെ പിന്നാലെയാണ് കേസിലെ പരാതിക്കാരന് അതിരൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയതെന്നത് ശ്രദ്ധേയമായി. അയോധ്യയില്‍നിന്ന് അകലെയുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിര്‍മ്മിച്ചാല്‍ മതിയെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്.
അയോധ്യയിലെ 277 ഏക്കര്‍ വരുന്ന തര്‍ക്കപ്രദേശം മൂന്നായി വിഭജിച്ച് നിര്‍മോഹി അഖാഡ, രാംലാല (ഗര്‍ഭഗൃഹം), സുന്നി വഖഫ് ബോര്‍ഡ് എന്നിങ്ങനെ കൈമാറാന്‍ അലഹബാദ് ഹൈക്കോടതി 2010ല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീലാണ് നാളെ മുതല്‍ സുപ്രീം കോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷണ്, എസ്.എ. നസീര്‍ എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: