ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ തുടര്‍ച്ചയായി കൊലചെയ്യപ്പെടുമ്പോള്‍ മൗനം പാലിക്കുകയും പ്രതികരിക്കാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഇടത് അനുകൂല-കപട മതേതരവാദികളായ ബുദ്ധിജീവികളെ തുറന്നുകാട്ടി ജന്തര്‍മന്ദിറില്‍ പ്രതിഷേധം. താലിബാനി സിപിഎം എന്ന പേരില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ സാമൂഹ്യ-സാംസ്ക്കാരിക-സാഹിത്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ അണിനിരന്നു.
കേരളത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുവദിക്കില്ലെന്ന ആഹ്വാനവുമായി അണിനിരന്നവര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയിലാണ് കൊലപാതക രാഷ്ട്രീയം ശക്തിപ്പെടുന്നതെന്ന് ആരോപിച്ചു. ദല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊഫ. രാകേഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള ബുദ്ധിജീവികളുടെ പ്രതിഷേധം കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ കാപട്യം തുറന്നുകാട്ടുന്നതായി.
ഏറ്റവുമധികം വിദ്യാഭ്യാസമുള്ളവരുടെ നാട്ടിലെ മുഖ്യമന്ത്രി മറ്റൊന്നും മനസ്സിലാക്കിയില്ലെങ്കിലും ശ്രീനാരായണ ദുരുദേവന്റെ ആദര്‍ശങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്ന് പ്രൊഫ. രാകേഷ് സിന്‍ഹ പറഞ്ഞു. ഇന്ത്യ എല്ലാവരുടേയും ആണ് എന്നതുപോലെ തന്നെ കേരളവും എല്ലാവര്ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള നാടായി മാറ്റേണ്ടതുണ്ട്. സിപിഎം എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് താലിബാനിസം എന്നാക്കി മാറ്റേണ്ട അവസ്ഥയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇനിയുമെത്ര ബലിദാനികളെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യമെന്ന് കര്‍ണ്ണാടക എംപി ശോഭ കരന്തരജെ ചോദിച്ചു. ദളിത് വിഭാഗക്കാരനായ രാജേഷ് അതിക്രൂരമായി കൊല്ലപ്പെട്ട സംഭവമുണ്ടായിട്ട് ഏതെങ്കിലും സാഹിത്യകാരന് അവാര്‍ഡ് തിരിച്ചു നല്‍കിയോ ബഹുമതികള്‍ തിരസ്ക്കരിച്ചോ പ്രതിഷേധിച്ചിട്ടില്ല. ഇവര്‍ കപട മതേതര വാദികളാണെന്ന് ലോകം തിരിച്ചറിയുന്നതായും ശോഭ കരന്തരജെ പറഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് സഹസ്രബുദ്ധെ, നളിന്‍ കാട്ടീല്‍, ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്ക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിലെ ഇടതു കൂട്ടക്കൊലകള്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ച് നിരവധി ചിത്രകാരന്മാര് ജന്തര്‍മന്ദിറില്‍ പ്രതിഷേധിച്ചു. ദല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: