ജോസഫ്! അതൊരലര്‍ച്ചയായിരുന്നു. സ്കൂളിന്റെ മതില്‍ക്കെട്ടിനപ്പുറം അകലങ്ങളില്‍ അത് പ്രകമ്പനംകൊണ്ടു. ഒരുമാത്ര നിര്‍ത്തി കവി വീണ്ടും അലറി:
ജോസഫ്! നിനക്കറിയില്ലെന്റെ ജീവിതം
ആത്മഹത്യയ്ക്കും കൊലയ്ക്കുമിടിയിലൂ-
ടാര്‍ത്തനാദംപോലെ പായുന്ന ജീവിതം
…………………………………………………………………………
നാടകം കാണാന്‍ വളരെ നേരത്തെയെത്തി അക്ഷമരായി കാത്തിരുന്നവര്‍ക്കിടയില്‍ തളംകെട്ടിക്കിടന്ന നിശബ്ദതയിലേയ്ക്ക് കവി വാക്കുക്കള്‍കൊണ്ട് നിറയൊഴിക്കുകയായിരുന്നു.
പുലരുവാനേഴര രാവേയുള്ളൂ,
പൂങ്കോഴി കൂവിക്കഴിഞ്ഞേയുള്ളൂ.
കണ്ണീരില്‍ മുങ്ങിക്കുളി കഴിഞ്ഞ്,
വെണ്ണീറുകൊണ്ട് കുറിവരച്ച്
ദുരിതംകൊണ്ടൊരു നിറപറ നിറച്ച്,
കൂളക്കുടുക്കയെറിഞ്ഞുടച്ച്
……………………………………………….
സ്കൂള്‍ മൈതാനിയിലെ വെറും നിലത്ത് കുത്തിയിരുന്നവര്‍ വലിയ കഥയില്ലാത്തവരും കവിത ഒട്ടുമില്ലാത്തവരുമായിരുന്നു. എങ്കിലും രണ്ടാമത്തെ കവിത അവര്‍ക്ക് നന്നേ ബോധിച്ചതുപോലെ തോന്നി. ബാലചന്ദ്രന് ചുള്ളിക്കാടായിരുന്നു ആ കവി.
എണ്‍പതുകളുടെ ആദ്യപകുതിയിലാണ്. ഇടതുപക്ഷ രാഷ്ട്രീയം അതിന്റെ എല്ലാ നന്മതിന്മകളോടെയും നിലനിന്നിരുന്ന എന്റെ നാടായ കാലടിയിലെ പാറപ്പുറം ഗ്രാമത്തില്‍ ‘തരംഗിണി’ എന്ന പേരില്‍ ഒരു ഫൈന്‍ ആര്‍ട്സ് സൊസൈറ്റി രൂപംകൊണ്ടിരുന്നു. സഖാക്കള്‍ക്ക് കൃത്യമായ മേല്‍കൈ ഉണ്ടായിരുന്ന ഈ കൂട്ടായ്മ ഇടയ്ക്കിടെ പല കലാപരിപാടികളും സംഘടിപ്പിച്ചുപോന്നു.
മഹാകവി കുമാരനാശാന്റെ പേരിലുള്ള ഞങ്ങളുടെ നാട്ടിലെ എല്‍പി സ്കൂള്‍ മൈതാനമായിരുന്നു ‘തരംഗിണി’യുടെ സ്ഥിരം വേദി. ഫൈന്‍ ആട്സ് സൊസൈറ്റിയായിരുന്നെങ്കിലും മറ്റ് കലാരൂപങ്ങളേക്കാള്‍ നാടകമായിരുന്നു ‘തരംഗിണി’ക്ക് പ്രിയം. നാടകത്തിന് മുന്നോടിയായി സാംസ്കാരിക സമ്മേളനം നിര്‍ബന്ധമാണ്. സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കലാസാഹിത്യരംഗത്തുള്ളവരെ ക്ഷണിച്ചുവരുത്തും. ഇവരിലൊരാളായി വന്നതായിരുന്ന ‘യുവകവി ബാലചന്ദ്രന് ചുള്ളിക്കാട്.’
‘യുവകവികള്‍’ എന്നത് തുടക്കക്കാരായ കവികള്‍ക്കുള്ള പൊതുവിശേഷണമാണ്. എന്നാല്‍ ‘യുവകവി’ എന്ന ഏകവചനം സ്ഥിരമായി പതിച്ചു കിട്ടിയ കവിയാണ് ബാലചന്ദ്രന് ചുള്ളിക്കാട്. കാവ്യരചനയില്‍ ബാലാരിഷ്ടതകളൊന്നുമില്ലാതിരുന്ന കവി. എഴുതിത്തെളിയാന് കാലമെടുത്ത പല കവികളില്‍നിന്നും പാടേ വ്യത്യസ്തന്. കവിതയുടെ കരുത്തും സൗന്ദര്യവും ജന്മാന്തര പുണ്യംപോലെ പകര്‍ന്നുകിട്ടിയ അമ്ലതീഷ്ണമായ വരികള്‍ പരിപക്വമായിരുന്നു.
ക്ഷുഭിത യൗവ്വനത്തിന്റെ പടികടന്നുപോന്നിട്ടും രണ്ടിലേറെ പതിറ്റാണ്ടുകാലം പിന്നെയും ബാലചന്ദ്രന് ചുള്ളിക്കാട് എന്ന പേരിനൊപ്പം യുവകവി എന്ന വിശേഷണം പറ്റിച്ചേര്‍ന്നുകിടന്നു. മലയാളത്തിലെ മറ്റൊരു കവിക്കും ലഭിക്കാത്ത സൗഭാഗ്യമായിരുന്നു ഇത്. അറുപതിലെത്തി നില്‍ക്കുമ്പോഴും ”യുവകവി ബാലചന്ദ്രന് ചുള്ളിക്കാട് കവിതയാലപിച്ച് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതാണ്” എന്ന ‘തരംഗിണി’ യുടെ അനൗണ്‍സ്മെന്റ് അന്നത്തെ കവിതപോലെ എന്റെ കാതില്‍ ഇന്നും മുഴങ്ങുന്നു.
അന്ന് ചുള്ളിക്കാടിന്റെ ചുണ്ടില്നിന്നുകേട്ട കവിതകള്‍-മാപ്പുസാക്ഷിയും യാത്രാമൊഴിയും, പിന്നീട് വളരെ കഴിഞ്ഞ് ‘പതിനെട്ട് കവിതകള്‍’ എന്ന ആദ്യസമാഹാരത്തില്‍ വായിച്ചു. ഒപ്പം അതില്‍തന്നെയുള്ള മറ്റ് കവിതകളും. മനുഷ്യന്റെ കൈകള്‍, മരണവാര്‍ഡ്, ഖനി, പരീക്ഷ, ഒരു പ്രണയ ഗീതം… ഈ കവിതയുടെ ലഹരിയാസ്വദിക്കുമ്പോള് തന്നെ, രണ്ടാമത്തെ സമാഹാരമായ ‘അമാവാസി’യും കൈയിലെത്തി. അതിലും അമാവാസി, പിറക്കാത്ത മകന്, സന്ദര്‍ശനം, ഒരു കൂലിപ്പണിക്കാരന്റെ ചിരി, പോകൂ പ്രിയപ്പെട്ട പക്ഷി എന്നിങ്ങനെ ഏറ്റവും പ്രിയപ്പെട്ടതുള്‍പ്പെടെ 18 കവിതകള്‍. ആര്‍ത്തിപിടിച്ച് വായിച്ച് ഓരോന്നും മനഃപാഠമായി.
‘അമാവാസി’യിലെ ‘സന്ദര്‍ശനം’ എന്ന കവിത ആവര്‍ത്തിച്ചു വായിച്ചതിന് കണക്കില്ല. ഇത് എന്റെ മാത്രം അനുഭവമല്ലെന്ന് ക്ഷണിക സൗഹൃദങ്ങളില്‍ നിന്നുപോലും അറിഞ്ഞു. പലരും സ്വന്തം കാമിനിയേക്കാള് പ്രണയിച്ചത് ഈ കവിതയിലെ വരികളെയായിരുന്നു. എങ്ങനെ പ്രണയിക്കാതിരിക്കും!
കനകമൈലാഞ്ചി നീരില്ത്തുടുത്തനിന്
വിരല്‍തൊടുമ്പോള്‍ കിനാവു ചുരന്നതും,
നെടിയ കണ്ണിലെക്കൃഷ്ണ കാന്തങ്ങള്‍ തന്
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും,
മറവിയില്‍ മാഞ്ഞുപോയ നിന് കുങ്കുമ-
ത്തരിപുരണ്ട ചിദംബര സന്ധ്യകള്‍
ഈ കവിയെ ഒറ്റയ്ക്ക് കാണാനുള്ള മോഹം അടക്കാനായില്ല എന്നു പറയുന്നതാവും ശരി. പക്ഷേ അവസരങ്ങള്‍ എന്നില്‍നിന്ന് അകന്നുനിന്നു. ഒടുവില്‍ ആ ദിനം വന്നെത്തി. ‘ജന്മഭൂമി’യുടെ വാരാദ്യപ്പതിപ്പിനുവേണ്ടി അഭിമുഖമെടുക്കാന്‍ കവി താമസിക്കുന്ന എറണാകുളം കലൂരിലെ ‘ജേര്‍ണലിസ്റ്റ് കോളനി’യിലെത്തി. സമയം രാവിലെ പത്ത് മണിയാവുന്നതേയുള്ളൂ. മുകള്‍ നിലയിലേക്ക് കയറിച്ചെന്നപ്പോള്‍ കൈലിമുണ്ടുടുത്ത് അര്‍ദ്ധനഗ്നനായി കവി. ഔപചാരികതകളൊന്നുമില്ലാതെ സ്വീകരിച്ചു. കസേരയില്‍ കുന്തിച്ചിരുന്ന് എരിഞ്ഞുതീരാറായ ബീഡി ചുണ്ടിനോട് ചേര്‍ത്തമര്‍ത്തി ആഞ്ഞുവലിക്കുകയാണ്. മുറിയില്‍ ഇരുവശവും ഭിത്തികള്‍ കാണാത്തവിധം ചേര്‍ത്തിട്ടിരിക്കുന്ന ഷെല്‍ഫു നിറയെ പുസ്തകങ്ങള്‍.
കവിയെ നേരില്‍ കണ്ടതിന്റെ ആവേശത്തില്‍ കരുതിവച്ച ചോദ്യങ്ങളൊന്നും വേണ്ടതുപോലെ ചോദിക്കാനായില്ല. അപ്പോള്‍ തോന്നിയതുപോലെ ചിലത് ചോദിച്ചു. അപ്രതീക്ഷിതമായ മറുപടികളും കിട്ടി. ചോദ്യങ്ങളോട് ചടുലമായി പ്രതികരിക്കുമ്പോഴും കവിയുടെ കണ്ണുകള്‍ ജാലകത്തിനപ്പുറം എന്തോ തിരയുകയാണെന്ന് തോന്നി. അഭിമുഖം ലഭിച്ചതിനേക്കാള്‍ രണ്ട് മണിക്കൂറോളം കവിയോടൊപ്പം കഴിയാനായതിന്റെ ത്രില്ലിലായിരുന്നു ഞാന്‍.
എഴുതിയെടുത്തിരുന്ന കുറിപ്പുകള്‍ പിന്നീട് അഭിമുഖമാക്കി വികസിപ്പിച്ചപ്പോള്‍ എനിക്കുതന്നെ അദ്ഭുതം. മൗലികമായ നിരീക്ഷണങ്ങള്‍, മറ്റൊരു കവിയും പറയാനിടയില്ലാത്ത കണിശമായ അഭിപ്രായങ്ങള്‍. അന്നത്തെ ‘ജന്മഭൂമി’ ഫോട്ടോഗ്രാഫര്‍ എടുത്ത ‘ബ്ലാക്ക് ആന്റ് വൈറ്റ്’ ചിത്രങ്ങള്‍ക്കൊപ്പം കവര്‍ സ്റ്റോറിയായി അച്ചടിച്ചുവന്നപ്പോള്‍ അഭിമാനം തോന്നി. ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ സാക്ഷ്യപത്രം.
കവിയായ ചുള്ളിക്കാട് ഉജ്വല പ്രഭാഷകനുമാണ്. പേരെടുത്ത പല പ്രസംഗകര്‍ക്കും കഴിയാത്തവിധം ശ്രോതാക്കളെ ആകര്‍ഷിക്കാനും, അസാധാരണമാംവിധം മുഴക്കമുള്ള ശബ്ദത്തില്‍ ആശയങ്ങള്‍ ആവിഷ്കരിക്കാനും അനായാസം ഈ കവിക്ക് കഴിയുന്നു. വാചാടോപം തീരെയില്ലാതെ അനര്‍ഗളമായ വാക്പ്രവാഹത്തിന്റെ പ്രഹരശേഷി ആര്‍ക്കും പ്രവചിക്കാനാവില്ല.
1984-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച എംടിയുടെ ‘രണ്ടാമൂഴം’ പോലെ വിവാദം ക്ഷണിച്ചുവരുത്തിയ മറ്റൊരു മലയാള നോവല്‍ ഉണ്ടെന്നു തോന്നുന്നില്ല. 1994 ല്‍ ഈ കൃതിക്ക് മുട്ടത്തുവര്‍ക്കി പുരസ്കാരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കലാസാഹിത്യവേദിയായ ‘തപസ്യ’ എറണാകുളം സമസ്ത കേരളാ സാഹിത്യപരിഷത്ത് ഹാളില്‍ ‘രണ്ടാമൂഴ’ത്തെക്കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചാ സായാഹ്നത്തില്‍ ചുള്ളിക്കാടുമുണ്ടായിരുന്നു. പില്ക്കാലത്ത് ‘മഹാഭാരത ദര്‍ശനം’ എന്ന മഹത്തായ കൃതിയെഴുതിയ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, നോവലിസ്റ്റും കോളമിസ്റ്റുമായ കെ. എല്‍. മോഹനവര്‍മ്മ, ഇംഗ്ലീഷ് പ്രൊഫ. വി.എം. വിനയകുമാര്‍ എന്നിവരായിരുന്നു മറ്റ് പ്രസംഗകര്‍.
രണ്ടാമൂഴത്തിന് വായനക്കാരെ ലഭിച്ചതുപോലെ ആ കൃതിയെ വിമര്‍ശിക്കുന്നത് കേള്‍ക്കാനും സഹൃദയര്‍ തിക്കിതിരക്കി. പതിവിനു വിപരീതമായി പരിഷത്ത് ഹാള്‍ ഏതാണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. കുറച്ചുവൈകിയാണ് ചുള്ളിക്കാട് എത്തിയത്. ഊഴത്തിനുവേണ്ടി ചുള്ളിക്കാടായിരുന്നില്ല, കവിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ശ്രോതാക്കളാണ് കാത്തിരുന്നത്.
പി.കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവലിനെ പരോക്ഷമായി വിമര്‍ശിച്ച്, ആഗ്രഹ സംഗീതമാലപിക്കാന് ആര്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞുതുടങ്ങിയ കവി കത്തിക്കാളാന് തുടങ്ങുകയായിരുന്നു. പോത്തിനെ ദൈവമായി ആരാധിക്കുന്ന ബീഹാറിലെ ഒരു ഗോത്രവര്‍ഗത്തെ അറിഞ്ഞതിന്റെ അനുഭവം പങ്കുവച്ചശേഷം, രാമനും കൃഷ്ണനും മാത്രമല്ല, തന്റെ പരദേവതയായ ചുടലഭദ്രകാളിവരെ മഹത്തായ ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ‘രണ്ടാമൂഴ’ത്തിലേക്ക് വന്നത്.
ഷേക്സ്പിയര് കൃതികള്‍ ശരിക്ക് മനസ്സിലാവണമെങ്കില്‍”There should be Bible in your Blood” എന്നുപറഞ്ഞായിരുന്നു രണ്ടാമൂഴത്തിലെ ഭീമനുനേര്ക്ക് തിരിഞ്ഞത്. തനിക്ക് കരുത്തനായ ഒരു മകനെ വേണമായിരുന്നു. അതിനായി കാട്ടാളനെ പ്രാപിച്ചു എന്നാണല്ലോ അച്ഛനാരെന്ന ഭീമന്റെ ചോദ്യത്തിന് രണ്ടാമൂഴത്തിലെ കുന്തിയുടെ മറുപടി. ”ഇതുപറഞ്ഞ ആ കൂത്തിച്ചിയെ പേന്‍ കൊല്ലണപോലെ കൊല്ലണം!!” കവിയുടെ ധര്‍മരോഷത്തില്‍ സ്തബ്ധമായിപ്പോയി സദസ്സ്. മഹാഭാരത കഥാപാത്രങ്ങളെ സര്‍ഗാത്മകമായി എങ്ങനെ സമീപിക്കണമെന്നതിന് ഉദാഹരണമായി ശിവാജി സാവന്തിന്റെ ‘കര്ണന്’ എന്ന നോവലിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. തന്നെ ഒരു പുല്ലുപോലും കിളിര്‍ക്കാത്ത കന്യാവനത്തില്‍ വേണം സംസ്കരിക്കാന്‍, കാരണം കര്ണന് അനുഭവിച്ച അപമാനങ്ങള്‍ പ്രപഞ്ചത്തിലെ ഒരു പുല്‍ക്കൊടിപോലും ഇനി അനുഭവിക്കാനിടവരരുത് എന്ന കര്‍ണന്റെ വാക്കുകള്‍ കണ്ഠമിടറി കവി പറഞ്ഞപ്പോള്‍ സദസ്സില്‍ പലരുടേയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
എറണാകുളം കലൂര്‍ എംഇഎസ് കോംപ്ലക്സില്‍ ചില മുസ്ലിം സംഘടനകള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ചുള്ളിക്കാട് മുഖ്യപ്രഭാഷകനായിരുന്നു. മാധവിക്കുട്ടി മതം മാറിയിട്ട് അധികനാളായിരുന്നില്ല. അധികംപേരും, പ്രതീക്ഷിക്കുന്നതെന്തോ ചുള്ളിക്കാടില്‍നിന്ന് കേള്‍ക്കാന്‍ കാത്തരിക്കുന്നതുപോലെ തോന്നി. പക്ഷേ ‘സത്യത്തിന്റെ ഗംഭീരനാദം’ കേള്‍പ്പിച്ച് ഇവരെ ചുള്ളിക്കാട് വല്ലാതെ നിരാശപ്പെടുത്തി. ചിലരെ ക്ഷുഭിതരുമാക്കി. ലോകത്ത് ഒരൊറ്റ മുസ്ലിം അവശേഷിച്ചാലും അവന് സ്വയം തലതല്ലിപ്പൊളിച്ച് സമാധാനം കെടുത്തുമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടുള്ളതായി ചുള്ളിക്കാട് പരിഹസിച്ചു. മതത്തിന്റെ പേരില്‍ സര്‍വവും നിയന്ത്രിക്കുന്ന സൗദി അറേബ്യയിലെ ഷേയ്ക്കുമാര് പാശ്ചാത്യനാടുകളില്‍ വേശ്യാലയങ്ങളില്‍ ക്യൂ നില്‍ക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് തുറന്നടിക്കാനും ചുള്ളിക്കാട് മടിച്ചില്ല.
ഇതിനെക്കുറിച്ച് ‘കേസരി’ വാരികയില്‍ ഈ ലേഖകനെഴുതിയ റിപ്പോര്‍ട്ടിനോട് ‘മാതൃഭൂമി’ പത്രത്തില്‍ കത്തിലൂടെ ചുള്ളിക്കാട് പ്രതികരിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം തനിക്കെതിരായ വിമര്‍ശനങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കാന്‍ തീരുമാനിച്ച ചുള്ളിക്കാടിന് വിവാദമായി മാറിയ പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് ഞാന്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ വിമര്‍ശകരായ ചിലരുടെ എതിര്‍പ്പുമൂലം പുസ്തക പ്രസിദ്ധീകരണം വേണ്ടെന്നുവച്ചതായി കവി ശ്രീകുമാര്‍ കരിയാടില്നിന്നറിഞ്ഞു.
ഗദ്യം വഴങ്ങാത്ത കവികളും മഹാകവികളുമുണ്ട്. എന്നാല്‍ കവിതപോലെതന്നെ ചുള്ളിക്കാടിന്റെ ഗദ്യവും അനുവാചകരെ മോഹിപ്പിക്കും. കവി രണ്ട് വാക്കുകള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ മൂന്നാമതൊരു നക്ഷത്രമുദിക്കുന്നു. ഓരോ വരിയിലും ഭാഷയുടെ സൂക്ഷ്മ ശ്രുതികള്‍ ഇഴപാകിയ ‘ചിദംബര സ്മരണ’ മലയാളത്തിന്റെ സൗഭാഗ്യമാണ്. ‘സമകാലിക മലയാളം’ വാരികയില്‍ ആഴ്ചതോറും വന്നുകൊണ്ടിരുന്ന ഈ ആത്മകഥാപരമായ കുറിപ്പുകള്‍ വായിക്കാന്‍ കാത്തിരുന്നവരൊക്കെ എറണാകുളം വൈഎംസിഎ ഓഡിറ്റോറിയത്തില്‍ അവ പുസ്തകരൂപത്തില്‍ പ്രകാശനം ചെയ്യുമ്പോള്‍ എത്തിച്ചേര്‍ന്നതുപോലെ തോന്നി.
അത്രയ്ക്ക് തിരക്കായിരുന്നു. പലര്‍ക്കും ഒരു കോപ്പിപോലും അവിടെനിന്ന് സ്വന്തമാക്കാനായില്ല. പ്രകാശനം കഴിഞ്ഞതും ആവശ്യക്കാര്‍ കൊത്തിപ്പറിച്ചുകൊണ്ടുപോയി. അന്നത് കിട്ടാതിരുന്നതിന്റെ നിരാശ പിന്നീട് പുസ്തകം കിട്ടിയിട്ടും നീങ്ങിയിരുന്നില്ല. ഏറെ ശ്രമകരമായി മലയാളം പഠിച്ച ഒരു മെക്സിക്കന്‍ യുവതി യാത്രാമധ്യേ ‘ചിദംബര സ്മരണ’ വായിക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ട കഥ ഒരു കവി സുഹൃത്തില്‍നിന്ന് കേട്ടപ്പോഴാണ് ആ നിരാശ തീര്‍ത്തും നീങ്ങിയത്.
ചുള്ളിക്കാടിന് അറുപതായിരിക്കാം. പക്ഷേ കവിതയില്‍ ഇപ്പോഴും അദ്ദേഹം യുവകവി ബാലചന്ദ്രന് ചുള്ളിക്കാടുതന്നെയാണ്.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: