ജനാധിപത്യവിരുദ്ധമാണ് തങ്ങളുടെ നിലപാടെന്ന് പാര്‍ട്ടി പരിപാടിയില്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍. ദ്രുതഗതിയിലുള്ള രാഷ്ട്രീയമാറ്റങ്ങള്‍ക്ക് അനുസരിച്ച് നമ്മള് അടവുകള്‍ സ്വീകരിച്ചുകൊള്ളണമെന്ന് അവര്‍ പാര്‍ട്ടി പരിപാടിയില്‍ എഴുതിവച്ചിട്ടുണ്ട്.
സായുധസമരത്തിനാണ് ഊന്നല്‍. തെരഞ്ഞെടുപ്പ് ഒരു ‘ഓപ്ഷന്’ മാത്രം. ഇതാണ് രേഖപ്പെടുത്തപ്പെട്ട നിലപാടെന്നിരിക്കെയാണ് സിപിഎം ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യസംരക്ഷകരുടെ കുപ്പായമെടുത്തണിയുന്നത്. ദേശീയസ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ കാലത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എടുത്ത ദേശവിരുദ്ധ നിലപാട് മനസ്സിലാക്കിയാല്‍ ആ അവസരവാദ അടവുനയത്തിന്റെ ഭീകരത ഒരളവുവരെ തിരിച്ചറിയാം. ഇപ്പോള്‍ വലിയ ഫാസിസ്റ്റ് വിരുദ്ധരായാണല്ലോ അവരുടെ അഭിനയം. എന്നാല്‍ അന്ന് രണ്ടാം ലോകയുദ്ധത്തിന് മുന്നോടിയായി ഹിറ്റ്ലറിന്റെ ജര്‍മ്മനിയുമായി സഖ്യത്തിലേര്‍പ്പെട്ട റഷ്യയിലെ സ്റ്റാലിന്റെ നിലപാടിന് സിന്ദാബാദ് വിളിക്കുകയായിരുന്നു പാര്‍ട്ടി ചെയ്തത്.
ജര്‍മ്മനിയും ജപ്പാനും ഇറ്റലിയുമടങ്ങുന്ന സഖ്യത്തോട് ചേര്‍ന്നായിരുന്നു സ്റ്റാലിന്റെ നില്പ്. ഹിറ്റ്ലറും സ്റ്റാലിനുമായി രഹസ്യ ഉടമ്പടികള്‍ ഉണ്ടാക്കി. അതിനിടയിലാണ് ഹിറ്റ്ലര്‍ പോളണ്ടിനെ ആക്രമിച്ചത്. അതോടെ റഷ്യ നിലപാട് മാറ്റി. മോസ്കോയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിക്കുകയാണല്ലോ നയം. റഷ്യ, ബ്രിട്ടന് കൈകൊടുത്തതോടെ സാമ്രാജ്യത്വവിരുദ്ധത ഒലിച്ചുപോയി. ബ്രിട്ടന് നയിക്കുന്നതാണ് ജനകീയയുദ്ധമെന്ന് ഒരു ഉളുപ്പുമില്ലാതെ മാറ്റിപ്പറഞ്ഞു.
ആ കാലത്താണ് 1942 ആഗസ്റ്റ് 8ന് രാത്രിയിലാണ് ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമരത്തിന് ആഹ്വാനം ചെയ്യുന്നത്. ക്വിറ്റ് ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ക്കുള്ള താക്കീതായിരുന്നു. അതിലേക്കുള്ള മാര്‍ഗമായിരുന്നു ജനങ്ങള്‍ക്കു നല്കിയ ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന ധീരമായ ആഹ്വാനം.
ബ്രിട്ടന്റെ ഒപ്പം ചേര്‍ന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഈ ദേശീയ പ്രക്ഷോഭത്തിന് ആദ്യന്തം എതിരായിരുന്നു. സിപിഎം ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ അതിന്റെ നേതാക്കള്‍ക്കോ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ യാതൊരു പങ്കുമില്ലെന്ന് മാത്രമല്ല പ്രകടനം നടത്തിയും ചെറുയോഗങ്ങള്‍ നടത്തിയും അവര്‍ സമരത്തെ എതിര്‍ത്തുകൊണ്ടിരുന്നു. സമരവിരുദ്ധപ്രചാരണത്തിനായി ചില പത്രങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ ലൈസന്‍സ് കൊടുത്തിരുന്നു. അങ്ങനെ ലൈസന്‍സ് കിട്ടിയ പത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ് അവരുടെ പാര്‍ട്ടി മുഖപത്രമെന്ന ആരോപണവും വളരെ ശക്തമാണ്. പാലോറ മാതായുടെ കിടാവൊക്കെ പിന്നീട് കഥയില്‍ കടന്നുവന്നതാണ്. അതേസമയം ഇതേകാലയളവില്‍ വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റുകള്‍ ഹോചിമിന്റെ നേതൃത്വത്തില്‍ ഫ്രഞ്ച് അധിനിവേശത്തിനെതിരെയാണ് പോരാടിയത്. അവര്‍ കൊളോണിയലിസത്തിനെതിരെ സമരം ചെയ്തപ്പോള്‍ ഇവിടെ കോളിനാവാഴ്ചയ്ക്ക് അനുകൂലമായി പ്രചാരണം നടത്തുകയായിരുന്നു കമ്മ്യൂണിസ്റ്റുകള്‍.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ക്ലമന്റ് ആറ്റ്ലി അധികാരത്തിലേറിയപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. 1946ല്‍ത്തന്നെ നെഹ്റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വന്നു. സമരം വിജയിക്കുമെന്നായപ്പോള്‍ അതിന്റെ അവകാശം നേടിയെടുക്കാനും ജാള്യത മറയ്ക്കാനും കമ്യൂണിസ്റ്റുപാര്‍ട്ടി ഇറക്കിയ അടവിന്റെ ഭാഗമാണ് പുന്നപ്രയും വയലാറും തെലങ്കാന സമരവുമൊക്കെ.
വായിച്ചാല്‍ മനസിലാകാത്ത മൂലധനവും ഉദ്ധരിച്ച് തോക്കിന്മുമ്പിലേക്ക് പാവപ്പെട്ട തൊഴിലാളികളെ പുന്നപ്രയിലും വയലാറിലും വാരിക്കുന്തവുമായി മരിക്കാന്‍ വിട്ടുകൊണ്ടാണ് ഈ മഹാപാതകം അവര്‍ ചെയ്തത്. ഒരുകാലത്തും ദേശീയതയ്ക്ക് അനുകൂലമായി നിലകൊണ്ടവരല്ല ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്ന് അവരുടെ ചരിത്രം പരിശോധിച്ചാല്‍ അറിയാം. താഷ്കെന്റില്‍ 1920ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം കൊടുക്കാനിറങ്ങിയ എം.എന്‍. റോയി കടുത്ത ഗാന്ധിവിരോധിയായിരുന്നു. ഇഎംഎസ് എഴുതിപ്പഠിച്ചത് തന്നെ ഗാന്ധിജിക്കെതിരെയാണ്. ഗാന്ധിജിയെ അടിമുടി എതിര്‍ക്കുന്ന ‘ഗാന്ധിയും ഗാന്ധിസവും’ എന്ന പുസ്തകമാണ് ഇഎംഎസിന്റെ ആദ്യരചനയെന്ന് കാണാതെ പോകരുത്.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അതുപോലും അംഗീകരിക്കാന്‍ അവര്‍ക്ക് മനസ്സുണ്ടായില്ല. പിന്നെയും എത്രയോ വര്‍ഷം അവര്‍ ആഗസ്റ്റ് 15 കരിദിനമായി ആചരിച്ചു. ദേശീയപതാകയ്ക്ക് പകരം കരിങ്കൊടിപൊക്കിയതിന്റെ പേരില്‍ ലാത്തിയടിയേറ്റ പാര്‍ട്ടി സഖാക്കള്‍ ജീവിച്ചിരിക്കുന്നുണ്ട് ഇപ്പോഴും. അവരുടെ മുന്നില്‍ ഇപ്പോള്‍ പാര്‍ട്ടി കൊണ്ടാടുന്ന ദേശീയതയുടെ മഹോത്സവങ്ങള്‍ക്ക് ആദ്യം ചൂണ്ടിക്കാട്ടിയ ‘രാഷ്ട്രീയമാറ്റങ്ങള്‍ക്ക് അനുസരിച്ചുള്ള അടവുകള്‍’ എന്ന വിശേഷണമേ ചേരുന്നുള്ളൂ.
(കമ്യൂണിസ്റ്റ് വിമര്‍ശകനും ഗ്രന്ഥകാരനും മുന്‍ സിഐടിയു നേതാവുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: