കോട്ടയം: നഗരം വെടിപ്പായി സംരക്ഷിക്കേണ്ട നഗരസഭ തന്നെ മാലിന്യം തള്ളി നീരൊഴുക്ക് തടയാനൊരുമ്പെട്ടാലോ! ജനങ്ങള്‍ പിന്നെ ആരോട് ആവലാതിപ്പെടും.
നഗരപരിസരത്തെ കൈത്തോടുകളും ആറുകളും മാലിന്യത്തില്‍ നിന്ന് വിമുക്തമാക്കാന്‍ നഗരസഭയ്ക്ക് താല്പര്യമില്ല. എന്നാല്‍ ജനങ്ങള്‍ ഇത് വൃത്തിയാക്കി നീരൊഴുക്കിന് അവസരമൊരുക്കിയേക്കാമെന്ന് വെച്ചാല്‍ നഗരസഭയ്ക്ക് സഹിക്കുകയുമില്ല. അവര്‍ മാലിന്യം വിതറും. കോട്ടയം നഗരസഭയുടെ ഭാഗത്തുനിന്ന് ഇന്നലെ സംഭവിച്ചത് അത്തരമൊരു നടപടിയായിരുന്നു.
പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള കൂട്ടായ്മയായ ‘ഗ്രീന്‍ ഫ്രട്ടേര്‍ണിറ്റി’യുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയ മീനന്തറയാറ്റിലേക്കാണ് നഗരസഭയുടെ വഹനത്തില്‍ കൊണ്ടുവന്ന മാലിന്യം നിക്ഷേപിച്ചത്. രണ്ടാഴ്ചക്കാലത്തെ കഠിന പരിശ്രമത്തിന്റെ ഫലമായി വൃത്തിയാക്കിയ ആറ്റിലേക്കായിരുന്നു നഗരസഭയുടെ ഈ മാലിന്യം നിക്ഷേപം.
ഇന്നലെ രാവിലെ എലിപ്പുലിക്കാട്ട് കടവിലാണ് സംഭവം. ആറ് മലിനമാക്കിയതറിഞ്ഞ് എത്തിയ ഗീന് ഫ്രട്ടേര്‍ണിറ്റിയുടെ പ്രവര്‍ത്തകര്‍ നഗരസഭ ആറ്റില്‍ തള്ളിയ മാലിന്യം നഗരസഭ ജീവനക്കാരെക്കൊണ്ട് തിരികെ വാരിച്ച് വാഹനവും ജീവനക്കാരെയും പോലീസിലേല്പിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. താക്കീത് ചെയ്ത് വിട്ടയക്കാം എന്നായിരുന്നു പോലീസ് നിലപാട്. പോലീസിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഗ്രീന്ഫ്രട്ടേര്ണിറ്റി ജനറല്‍ സെക്രട്ടറി അഡ്വ.സന്തോഷ് കണ്ടംചിറ പറഞ്ഞു.
നഗരസഭയുടെ നിയമലംഘനത്തിനെതിരെ നടത്തിയ പ്രതിഷേധ യോഗത്തില്‍ പ്രൊഫ. ജേക്കബ് ജോര്‍ജ്ജ്, നഗരസഭാംഗം ജോണി ജോണ്സണ്, കെ.എസ്.സോമന്, ഗോപു നട്ടാശേരി, ബ്ലെസന്‍ ആറ്റുമാലി, കണ്ണന് വടക്കേമുറി എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: