ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ടൗണിലും പരിസര പ്രദേശത്തും കുമിഞ്ഞുകൂടുന്ന മാലിന്യ കൂമ്പാരങ്ങള്‍ നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായി മാറുന്നു. ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ പകര്ച്ചരോഗങ്ങള്ക്കും കാരണമാകുന്നുണ്ട്. മാലിന്യം കുന്നുകൂടിയതോടെ പുഴയിലേക്ക് നിക്ഷേപിക്കുന്ന നടപടികളാണ് ചിലരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത്രയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ന്നിട്ടും മാലിന്യ കുമ്പാരം നീക്കുകയോ ഇതിനെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത നഗരസഭാ അധികൃതരുടെ നടപടി വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നഗരസഭയിലെ മാലിന്യ സംസ്കരണ പരിപാടി താളംതെറ്റിയതാണ് ഇതിന് കാരണം.
ഓടകളിലും റോഡുകളിലും കെട്ടിടങ്ങളുടെ പരിസരങ്ങളിലും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് ഉണ്ടാക്കുന്നത്. നേരത്തെ തന്നെ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ വ്യാപകമായി കണ്ടെത്തിയിരുന്നു. മാലിന്യ കൂമ്പാരങ്ങള്‍ വ്യാപകമായതോടുകൂടി നഗരത്തില്‍ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് ഉയരുന്നത്.
കോട്ടൂര്‍ പാലത്തിനടിയിലും പുഴക്കരയിലും വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകൂരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: