തളിപ്പറമ്പ്: മുന്‍ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കൂട്ടുപ്രതികളെ ചോദ്യം ചെയ്തു. പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നല്കിയ അന്നത്തെ വില്ലേജ് ഓഫീസര്‍, തഹസീല്‍ദാര്‍ എന്നിവരെയാണ് ഇന്നലെ ചോദ്യം ചെയ്തത്. പയ്യന്നൂര്‍ വിഡോബാ ക്ഷേത്രത്തില്‍ നിന്നും സംഘടിപ്പിച്ച വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ വില്ലേജ് ഓഫീസറും തഹസീല്ദാറുമാണ് ഇവര്‍ക്ക് പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ജാനകിയുടെ പേരില്‍ നല്‍കിയത്. ഇത് ഉപയോഗിച്ച് തിരുവന്തപുരം പേട്ടയിലെയും പരിയാരം അമ്മാനപ്പാറയിലെയും വസ്തുവകകള്‍ കേസിലെ മുഖ്യപ്രതിയായ പയ്യന്നൂരിലെ അഭിഭാഷകയായ കെ.വി.ഷൈലജയുടെ സഹോദരി കോറോത്തെ കെ.വി.ജാനകിയുടെ പേരിലേക്ക് മാറ്റുകയായിരുന്നു. ഈസംഭവത്തിലാണ് വില്ലേജ് ഓഫീസറെയും മറ്റും ചോദ്യം ചെയ്തത്.
ബാലകൃഷ്ണന്റെ സ്ഥലത്തുനിന്നും മരംമുറിക്കാനെത്തിയവരെ പരിസരവാസികള്‍ തടഞ്ഞതോടെ വനംവകുപ്പിന്റെ കട്ടിംഗ് പെര്മിഷന് വാങ്ങി മുറിച്ചമരം പയ്യന്നൂരിലെ പ്രമുഖരായ രണ്ട് അഭിഭാഷകരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ലഭിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും അടുത്ത ദിവസം ചോദ്യം ചെയ്യും. ഇവരുടെയൊക്കെ ഒത്താശയോടെയാണ് പ്രതികള്‍ ഒളിവില്‍ കഴിയുന്നത് എന്നാണ് പോലീസീന് ലഭിച്ച സൂചന. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണങ്ങള്‍ നടത്താനായി ഉത്തരമേഖലാ ഐജി അന്വേഷണ ഉദ്യോഗസ്ഥന് അനുവാദം നല്‍കിയിട്ടുണ്ട്. അതിനിടയില്‍ ബാലകൃഷ്ണന്റെ അടുത്ത ബന്ധുക്കള്‍ ഇന്നോ നാളെയോ തളിപ്പറമ്പിലെത്തുമെന്ന് അറിയുന്നു.
നിലവില്‍ ജീവിച്ചിരിപ്പുള്ള ചെന്നൈയില്‍ താമസമാക്കിയ സഹോദരങ്ങളായ ഡോ.നാരായണി, വിജയലക്ഷ്മി എന്നിവരും മരിച്ച കുഞ്ഞിരാമന്, യശോദ, സുഭദ്ര എന്നിവരുടെ മക്കളുമാണ് തളിപ്പറമ്പിലെത്തുന്നത്. പേരമക്കളെല്ലാം വിദേശരാജ്യങ്ങളില്‍ ഉയര്‍ന്ന ജോലിയുള്ളവരാണ്.
ബാലകൃഷ്ണന്റെ മരണം വിവാദമാകുകയും കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ അനാഥമാകുകയും ചെയ്ത വാര്‍ത്തകള്‍ അന്താരാഷ്ട്രതലത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് ബന്ധുക്കള്‍ നാട്ടിലെത്തുന്നത്. കുഞ്ഞമ്പുനായരുടെ ഇളയമകന് രമേശന് കണ്ണൂരിലുണ്ടെങ്കിലും ഇദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: