ഈരാറ്റുപേട്ട: മഴ ശക്തമായിത്തുടങ്ങിയതോടെ മീനച്ചിലാറ്റില്‍ നിന്നും കൈവഴികളില്‍ നിന്നും മണലൂറ്റ് വ്യാപകമായി. തീക്കോയി, മേസ്തിരിപ്പിടി തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായ രീതിയില്‍ മണലൂറ്റ് നടക്കുന്നത്. കഴിഞ്ഞ ദിവസം റവന്യു ഉദ്യോഗസ്ഥര്‍ തലനാട് പഞ്ചായത്തിലെ മേസ്തിരിപ്പടി ഭാഗത്തു നിന്നു പിടികൂടിയത് രണ്ട് ലോഡ് മണലാണ്. മീനച്ചിലാറ്റില്‍ നിലവില്‍ മണലൂറ്റ് നിരോധിച്ചിരിക്കുന്നതാണ്. വര്‍ഷങ്ങളായി ഇവിടെ നിന്നു നിയമപരമായി മണലെടുക്കാന്‍ അനുവാദമില്ല. എന്നാല്‍ രഹസ്യമായി മണല്‍ വാരുന്നത് പതിവാണ്. ഭീമമായ ലാഭമാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. വേനലിന്റെ തുടക്കത്തില്‍ത്തന്നെ ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്ന അവസ്ഥയാണുണ്ടായിരുന്നത്. ഇക്കാര്യത്തില്‍ പൊലീസും റവന്യു വകുപ്പും നടപടികളെടുക്കുന്നുണ്ടെങ്കിലും മണലൂറ്റിന് യാതൊരു കുറവും വരുന്നില്ല. ഇതിന് തടയിടുന്നതിന് റവന്യു വകുപ്പ് ശക്തമായ നടപടികളുമായി രംഗത്തുണ്ട്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: