തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിന്റെ വിചാരണ നടത്താന്‍ തനിക്ക് സാധിക്കില്ലെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജ് ജോണി സെബാസ്റ്റ്യന്‍ വ്യക്തമാക്കി. താന്‍ കൊച്ചിയിലെ മജിസ്ട്രേറ്റ് ആയിരിക്കുമ്പോഴാണ് കേസിലെ സാക്ഷി പ്രൊഫ.ത്രേസ്യാമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഇതുകൊണ്ട് താന്‍ കേസിലെ 111-ാം സാക്ഷിയാണ്.
ഇക്കാരണത്താല്‍ കേസ് നടപടികള്‍ തനിക്ക് നടത്താന്‍ സാധിക്കില്ലെന്ന് ജഡ്ജ് വ്യക്തമാക്കി. അഭയ കേസിലെ തെളിവ് നശിപ്പിക്കാന്‍ കൂട്ടനിന്ന മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി. മൈക്കിള്‍ ഉള്‍പ്പെടെ എട്ടു പേരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്നലെ വിധി പറയാനിരിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലാണ് ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29ന് സിബിഐ ഏറ്റെടുത്തു.
പ്രതികളെ സഹായിക്കാന്‍ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ വി.വി. അഗസ്റ്റിന്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.സാമുവല്‍ എന്നിവരെ സിബിഐ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നു.
എന്നാല്‍ ഇവര്‍ മരിച്ചത് കൊണ്ട് ഇപ്പോള്‍ കേസില്‍ മൂന്ന് പ്രതികളാണ് അവശേഷിക്കുന്നത്. ഫാ. തോമസ് എം.കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനായി അടുത്ത മാസം 11ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: