കൊച്ചി: ‘ഈ അങ്കിള്‍ എന്റെ പപ്പയേയും അങ്കിള്‍മാരെയും തല്ലി.’ പുതുവൈപ്പ് സമരത്തില്‍ പങ്കെടുത്ത ഏഴുവയസ്സുകാരന് അലന് മനുഷ്യാവകാശ കമ്മീഷന് മൊഴി നല്കിയപ്പോള് എസ്പി: യതീഷ് ചന്ദ്ര ഞെട്ടി. ‘ഞാന്‍ തല്ലിയോ? എങ്കില്‍ എന്റെ പേര് എന്താണെന്ന് പറയൂ’ എന്നായി യതീഷ്ചന്ദ്ര. മനുഷ്യാവകാശ കമ്മീഷന് സിറ്റിംഗില്‍ തെളിവിനായി കുട്ടികളെയും വീഡിയോ ദൃശ്യങ്ങളും സമരക്കാര്‍ ഹാജരാക്കിയപ്പോള്‍ പോലീസ് വിയര്‍ത്തു.
ഹൈക്കോടതിക്കു മുന്നില്‍ സംഘടിച്ച സമരക്കാര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ട്രയല്‍ റണ്‍ തടസപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഇടപെട്ടത് എന്നായിരുന്നു പോലീസ് വാദിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം സമരത്തിനെത്തിയ തന്നെയും സഹോദരന് ആഷിലിനെയും പോലീസ് വെറുതെവിട്ടില്ലെന്നും അലന് പറഞ്ഞു.
അഭിഭാഷകന്റെ സഹായമില്ലാതെയായിരുന്നു യതീഷ് ചന്ദ്ര വാദിക്കാനെത്തിയത്. ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും മിതമായ ബലപ്രയോഗം മാത്രമാണ് ഉണ്ടായതെന്നുമാണ് യതീഷ് ചന്ദ്ര വാദിച്ചത്. സ്ത്രീകളും കുട്ടികളും ചിരിച്ചുകൊണ്ടാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്ന് വാദിക്കാനായി യതീഷ് ചന്ദ്ര വീഡിയോ കാട്ടി. എന്നാല്‍ എഡിറ്റ് ചെയ്ത വീഡിയോ ആണെന്ന് പറഞ്ഞ് സമരക്കാര്‍ എതിര്‍ത്തു.
ഇതോടെ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കമ്മീഷന് തീരുമാനിച്ചു. പുതുവെപ്പ് സമരവുമായി ബന്ധപ്പെട്ട പോലീസ് അതിക്രമത്തെക്കുറിച്ചുള്ള പരാതി മാത്രം പരിഗണിക്കാനായി സെപ്റ്റംബറില്‍ പ്രത്യേക സിറ്റിംഗ് നടത്താന്‍ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് നിര്‍ദ്ദേശിച്ചു.
യതീഷ് ചന്ദ്ര കൊച്ചിയില്‍ ഡിസിപിയായിരിക്കെയാണ് സംഭവമുണ്ടായത്. പുതുവെപ്പില്‍ പ്രതിഷേധത്തെ തുടുര്‍ന്ന് ഐഒസി എല്‍പിജി പ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. കേന്ദ്ര പെട്രോളിയം മന്ത്രിയെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കാന്‍ സമര നേതാക്കള്‍ ദല്‍ഹിക്ക് യാത്ര തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: