കൊച്ചി: ഇല്ലാത്ത ഒഴിവുകള്‍ ഉണ്ടെന്ന് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത തൊഴില്‍ വകുപ്പിന്റെ നടപടി വിവാദമാകുന്നു. കാലാവധി തീരുന്ന ദിവസം രാത്രി സര്‍ക്കാര്‍ തൊഴില്‍വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഉപയോഗിച്ച്, ആറ് ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുകയായിരുന്നു.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ രണ്ടാം ഗ്രേഡ് തസ്തികയുടെ റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് നടപടി.
ഒഴിവില്ലെന്ന് പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി തീരും മുമ്പേ ലേബര്‍ കമ്മീഷണര്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. എന്നാല്‍, ചില സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് മുന്‍ നിലപാട് തിരുത്തി തൊഴില്‍ വകുപ്പ് ഇല്ലാത്ത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പിഎസ്സി അഡൈ്വസ് ചെയ്യുന്നവര്‍ക്ക് എങ്ങനെ ജോലി നല്കുമെന്നതുസംബന്ധിച്ച് തൊഴില്‍ വകുപ്പില്‍ തര്‍ക്കം രൂക്ഷമാണ്.
2014 ജൂലൈ 24ന് നിലവില്‍ വന്ന ലേബര്‍ ഓഫീസര്‍ രണ്ടാം ഗ്രേഡ് തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞ മാസം 23 നാണ് അവസാനിച്ചത്. ആറ് ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത് വിവരം അറിയിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ 21 നാണ് ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ രണ്ടാം ഗ്രേഡ് തസ്തികകളുടെ എണ്ണം 103 ആണെന്നും ഇതിലേക്കുള്ള നിയമനാനുപാതം 3:1 ആണെന്നും കമ്മീഷന് സര്‍ക്കാറിനെ അറിയിച്ചു. അതനുസരിച്ച് 25 പേരേ മാത്രമാണ് പിഎസ് സി വഴി നേരിട്ട് നിയമിക്കേണ്ടത്. ബാക്കിയുള്ളവ പ്രൊമോഷന് വഴിയും. നിയമനാനുപാതം അനുസരിച്ചുള്ള 25 തസ്തികകളിലും പിഎസ്സി വഴി നിയമിച്ചവരുണ്ട്. അതിനാല്‍ ഒഴിവില്ലെന്നും ആരെയും നിയമിക്കാനാവില്ലെന്നും കമ്മീഷണര്‍ സര്‍ക്കാറിനെ അറിയിച്ചു. 22നായിരുന്നു കമ്മീഷണര്‍ മറുപടി നല്‍കിയത്.
23ന് വൈകിട്ടോടെ ആറ് ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്കി. അതനുസരിച്ച് തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് മറ്റൊരു ഉദ്യോഗസ്ഥനെ രാത്രിയില്‍ വകുപ്പ് ആസ്ഥാനത്ത് വിളിച്ചു വരുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ഇല്ലാത്ത ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുകയായിരുന്നു. നടപടിക്രമകളുടെ പകര്‍പ്പ് ഇ-മെയില്‍ വഴി രാത്രി വൈകി പിഎസ്സിക്ക് റിപ്പോര്‍ട്ടായി നല്കി. പിറ്റേന്ന് രേഖകള്‍ പിഎസ്സി ഓഫീസിലെത്തിക്കുകയായിരുന്നു. മറ്റു പല സര്‍ക്കാര്‍ ഓഫീസുകളിലും ഉള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തപ്പോളാണ് തൊഴില്‍ വകുപ്പിലെ നടപടി.
പിഎസ്സിയിലേയ്ക്ക് ഒഴിവ് റിപ്പോട്ട് ചെയ്യുമ്പോള്‍ സബ്സ്റ്റാന്റീവ്, ആന്റിസിപ്പേറ്ററി, പ്രൊവിഷണല്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ പ്രത്യേകം പരാമാര്ശിക്കണം. രണ്ടാമത്തെ ഗണത്തിലെ ഒഴിവുകള്‍ ഭാവിയില്‍ വരാന്‍ സാധ്യതയുളളതും മൂന്നാം വിഭാഗം ഒഴിവുകള്‍ ഏതെങ്കിലും കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമാണ്. ഇതില്‍ ആദ്യത്തെ സബ്സ്റ്റാന്റീവ് അഥവാ സ്വതന്ത്ര ഒഴിവുകള്‍ മാത്രമാണ് നിയമന ശുപാര്‍ശകള്‍ക്ക് പിഎസ്സി പരിഗണിക്കുന്നത്. എന്നാല്‍, 22 ന് വൈകിട്ട് 5 മണിവരെ വകുപ്പില്‍ ഇല്ലാതിരുന്ന ഒഴിവുകള്‍ കാലാവധി തീരുന്ന ദിവസം രാത്രി ഉണ്ടായതില്‍ ദുരൂഹതകള്‍ ഏറെയാണ്. ഒഴിവിന്റെ സ്വഭാവവും രേഖപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: