പെരിന്തല്‍മണ്ണ: മലപ്പുറത്ത് വീണ്ടും നിരോധിതനോട്ടുകള്‍ പിടികൂടി. ഒന്നരക്കോടി രൂപയുടെ നോട്ടുകളുമായി മൂന്നംഗ സംഘമാണ് പെരിന്തല്‍മണ്ണയില്‍ പിടിയിലായത്. എടയൂര്‍ അത്തിപ്പറ്റ സ്വദേശി മുത്തിട്ടിക്കല് വീട്ടില്‍ സിറാജുദ്ദീന്(39), വെങ്ങാട് സ്വദേശി വാതുകാട്ടില്‍ അബ്ബാസ്(37), തിരുവനന്തപുരം കവടിയാര്‍ സ്വദേശി റെയിന്‍ബോ വീട്ടില്‍ ഷംസുദ്ദീന്(60) എന്നിവരെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ വാഹനപരിശോധനയിലാണ് നോട്ടുകള്‍ കണ്ടെടുത്തത്. രണ്ട് കാറുകളിലായി വളാഞ്ചേരി ഭാഗത്ത് നിന്ന് പെരിന്തല്‍മണ്ണയിലേയ്ക്ക് വരികയായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ച ആഡംബര കാറുകളും പിടിച്ചെടുത്തു.
നിരോധിത നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള എല്ലാ സമയപരിധിയും അവസാനിച്ചിരിക്കെയാണ് ഇത്രയും വലിയ നോട്ടുശേഖരം പിടികൂടിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ രണ്ട് കേസുകളിലായി 4.5 കോടി നിരോധിത നോട്ടുകള്‍ പെരിന്തല്‍മണ്ണയില്‍ പിടികൂടിയിരുന്നു.
പ്രവാസികള്‍ക്ക് നോട്ട് മാറ്റിയെടുക്കാനുള്ള സൗകര്യം ജൂണില്‍ അവസാനിച്ചതാണ്. എന്നാല്‍ സഹകരണ ബാങ്കുകളിലുണ്ടായിരുന്ന നോട്ടുകളുടെ ശേഖരം റിസര്‍വ്വ് ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ അനുമതിയുണ്ട്. ഇതിന്റെ മറവിലാണ് നിരോധിത നോട്ടുകള്‍ ശേഖരിക്കുന്നതെന്ന് പോലീസിന് ലഭിച്ച വിവരം.
അറസ്റ്റിലായവര്‍ക്ക് തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലുള്ള ഹവാല ബന്ധവും നോട്ടുകളുടെ ഉറവിടത്തെ കുറിച്ചും അന്വേഷിക്കുമെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന് പറഞ്ഞു. സിഐ ടി.എസ്.ബിനു, എസ്ഐ വി.കെ.കമറുദ്ദീന്, എഎസ്ഐ ജോര്‍ജ്ജ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: