തിരുവനന്തപുരം: വിലക്കയറ്റമില്ലാത്ത ഓണ വിപണിയാണ് ലക്ഷ്യമെന്ന് സിവില്‍സപ്ലൈസ് മന്ത്രി പി.തിലോത്തമന്. പൊതുവിപണിയില്‍ അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞു. സിവില്‍ സപ്ലൈസ് വില്‍പ്പന ശാലകളില്‍ പതിമൂന്ന് ഇനം ഉത്പന്നങ്ങള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി വില വര്‍ദ്ധിപ്പിച്ചിട്ടില്ല. ജിഎസ്ടി കൂടി വന്നതോടെ മുളക്, മല്ലി തുടങ്ങിയവയ്ക്ക് വില കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.
പൊതുവിപണിയിലെ വില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. 1470 ഓണച്ചന്തകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ ചന്തകള്‍ തുടങ്ങും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരള്‍ച്ച രൂക്ഷമായതിനാലാണ് പച്ചക്കറികള്‍ക്ക് വില വര്‍ദ്ധിക്കാന്‍ കാരണം.
പ്രതിപക്ഷത്തു നിന്നു ടി.വി ഇബ്രാഹീമാണ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്. കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പ്പുകാര്‍ക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും വില കൂട്ടിക്കോ സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന രീതിയാണ് സര്‍ക്കാരിന്റേതെന്നും പ്രതിപക്ഷം പറഞ്ഞു. അടിയന്തിര പ്രമേയ അവതരണാനുമതി സ്പീക്കര്‍ നിരസിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: