ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന് കഷ്ടിച്ച് ജയിക്കാനായെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധി. അനായാസം ജയിക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നത്.
കോണ്‍ഗ്രസിന് നഷ്ടങ്ങള്‍
രാജ്യസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ 57 അംഗങ്ങളാണ് കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്. പട്ടേലിന് ലഭിച്ചതാകട്ടെ 42 കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ മാത്രം. രണ്ടാഴ്ച്ചക്കിടെ നഷ്ടപ്പെട്ടത് 15 എംഎല്‍എമാരെ. കൂറുമാറ്റം തടയാന്‍ റിസോര്‍ട്ടില്‍ ഒളിപ്പിച്ചവരില്‍ രണ്ട് പേര് ബിജെപിക്ക് വോട്ടു ചെയ്തത് വിജയത്തെപ്പോലും അപ്രസക്തമാക്കുന്ന നാണക്കേടാണ്. സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമാണ് പട്ടേലിന്റെ വിജയം. രണ്ട് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയതിനാല്‍ മാത്രമാണ് ജയിക്കാനായത്. അതായത്, കൂടുതല്‍ എംഎല്‍എമാരും പിന്തുണച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയെയാണ്.
പട്ടേലിനെതോല്പ്പിക്കാന് പാര്‍ട്ടി വിട്ട മുന്‍ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ് വഗേല ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. മുപ്പതോളം എംഎല്‍എമാരുടെ പിന്തുണ വഗേലയ്ക്കുണ്ട്. നിമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എത്രപേര്‍ കളംമാറുമെന്ന് പറയാനാകില്ല.
നാല് മാസത്തിന് ശേഷം ഡിസംബറിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. എംഎല്‍എമാരുടെ കൂട്ടത്തോടെയുള്ള രാജി സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നട്ടെല്ല് തകര്‍ത്തു.
സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ബെംഗളുരുവിലെ റിസോര്‍ട്ടില്‍ ഒളിപ്പിച്ചത് പ്രതിഷേധമുണ്ടാക്കി. ജനങ്ങള്‍ ദുരിതമനുഭവിച്ചപ്പോള്‍ ജനപ്രതിനിധികള്‍ സുഖവാസത്തിലായിരുന്നുവെന്നാണ് ആരോപണം. വോട്ടു ചോദിച്ചിറങ്ങാന്‍ എംഎല്‍എമാര്‍ ഭയക്കേണ്ടി വരും.
മുതിര്‍ന്ന നേതാവിനെ ജയിപ്പിക്കാന്‍ പാര്‍ട്ടി നേരിട്ട പ്രതിസന്ധി പ്രവര്‍ത്തകരെ നിരാശയിലാക്കിയിട്ടുണ്ട്. ദേശീയ നേതൃത്വത്തിന് കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. എംഎല്‍എമാരുടെ കൂറുമാറ്റം പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്കും മങ്ങലേല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: