കൊല്ലം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തേക്കും. കൊല്ലം മെഡിസിറ്റി ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രികള്‍ ഗുരുതരമായ കൃത്യവിലോപം കാണിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കൊല്ലത്തെ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച മുരുകന് മതിയായ ചികിത്സ നല്‍കാത്തത് ഈ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗിയെ ആശുപത്രിയുടെ അകത്തേക്ക് പോലും പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയും പോലീസ് മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
ബുധനാഴ്ച ആശുപത്രികളിലെത്തിയ അന്വേഷണ സംഘം സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്നും വിശദമായ മൊഴിയെടുത്തു. ഈ സമയത്ത് ആശുപത്രികളിലുണ്ടായിരുന്ന മറ്റുള്ളവരില്‍ നിന്നും, പരിക്കേറ്റയാളെയും കൊണ്ട് ആശുപത്രികളില്‍ കയറിയിറങ്ങിയ ആംബുലന്‍സ് ഡ്രൈവറുടെയും സഹായിയുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: