ന്യൂദല്‍ഹി: വിവാഹശേഷം ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെന്ന നിലപാടില്‍ മാറ്റം വരുത്തി സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ബലാത്സംഗത്തെക്കുറിച്ച് പറയുന്ന 375-ാം വകുപ്പില്‍ 15 വയസ്സിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി താല്‍പ്പര്യത്തിന് വിരുദ്ധമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമല്ലെന്ന് വ്യക്തമാക്കുന്നതായി കോടതി ചൂണ്ടികാട്ടി.
15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ പുരുഷന് അനുമതി നല്കുന്ന നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് ഇന്‍ഡിപെന്റന്റ് തോട്ട് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. നിയമപരമായി വിവാഹം കഴിക്കാനുള്ള പ്രായം 18 വയസ്സായിരിക്കെ 15-18 വയസ്സിനിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെയാണ് സംഘടന ചോദ്യം ചെയ്തത്. ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്ത പാര്‍ലമെന്റ് നേരത്തേ ഇത് കുറ്റകരമായി കാണാനാവില്ലെന്ന നിലപാടാണ് എടുത്തത്.
അതിനാല്‍ ഇതിനെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എം.ബി.ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2012-ല്‍ ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കാന്‍ ജസ്റ്റിസ് വര്‍മ കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു.
സ്ത്രീയുടെ സമ്മതമില്ലാതെ നടക്കുന്ന വൈവാഹിക ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കണമെന്ന ഭേദഗതി ജസ്റ്റിസ് വര്വ കമ്മിറ്റി മുന്നോട്ടുവെച്ചു. അന്ന് ആ ഭേദഗതി പാര്‍ലമെന്റ് തള്ളിക്കളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: