തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് യഥാസമയം ചികിത്സ കിട്ടാതെ മരിച്ച തിരുനെൽവേലി സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് ചോദിച്ചു. കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയ സംഭവമാണിതെന്നും താൻ മാപ്പു ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുരുകന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുകയാണ്. ആശുപത്രികളിൽ മുരുകന് ചികിത്സ ലഭിക്കാതെ പോയത് ക്രൂരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനിർമാണമോ നിയമ ഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സക്ക് വേണ്ടി ആശുപത്രികളുടെ പടി വാതില്ക്കല് കാത്ത് നില്‍ക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. അഞ്ച് ആശുപത്രികളില്‍ നിന്ന് ചികിത്സ ലഭിക്കാത്തത് അതിക്രൂരമായ സംഭവമാണ്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്. ഇങ്ങനെയൊരു ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പുറമെ ആരോഗ്യവകുപ്പും ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ സഭയെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററുകള്‍ ഒഴിവില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: