തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി എല്‍ഡിഎഫില്‍ പോര് രൂക്ഷം. പദ്ധതി നടപ്പാക്കുമെന്ന് മന്ത്രിയും തടയുമെന്ന് സിപിഐയും. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിയിട്ടേ പദ്ധതി നടപ്പിലാക്കൂ എന്ന് നിയമസഭയില്‍ ചൊവ്വാഴ്ച മന്ത്രി രേഖാമൂലം മറുപടി നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം പദ്ധതി പ്രദേശത്ത് പണി തുടങ്ങി എന്ന് മന്ത്രി തിരുത്തി.
ഇതോടെയാണ് തങ്ങളെ കബളിപ്പിച്ചതായി സിപിഐ അറിയുന്നത്. സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും അനുവാദത്തോടെയാണ് മന്ത്രി ഇത്തരത്തില്‍ ഒരു മറുപടി നല്‍കിയത്.
ജൂലൈ 18 വരെയായിരുന്നു അതിരപ്പിള്ളിക്ക് പാരിസ്ഥിതിക അനുമതി . പദ്ധതി തുടങ്ങാത്തതിനാല്‍ വീണ്ടും അനുമതി ലഭിക്കണമെന്നില്ല. അതിനാല്‍ അനുമതി അവസാനിക്കുന്നതിന് മുമ്പ് പദ്ധതി പ്രദേശത്തിനു സമീപം 11 കെവി ലൈന്‍ വലിച്ച് ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുകയായിരുന്നു. കെഎസ്ഇബിയുടെ സ്ഥലത്താണ് ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചത്.
പ്രദേശവാസികളോട് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനെന്നായിരുന്നു കെഎസ്ഇബി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ ട്രാന്‍സ്ഫോമറില്‍ നിന്ന് പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ഇതുവരെയും സ്വീകരിച്ചിട്ടില്ല. കൂടാതെ അണക്കെട്ട് വരുമ്പോള്‍ നശിക്കുന്ന മരങ്ങള്‍ക്ക് പകരം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള തുക വനം വകുപ്പിന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ജനിച്ചിട്ട് നൂലുകെട്ടിയാല് മതിയെന്ന് കാനം
തിരുവനന്തപുരം: കുഞ്ഞ് ജനിച്ചിട്ട് നൂല് കെട്ടിയാല്‍ മതിയെന്ന് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെപ്പറ്റി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുക്കേണ്ടതില്ല. കെഎസ്ഇബി ട്രാന്‍സ്ഫോമറും സ്ഥാപിച്ച് വൈദ്യുതിലൈനും വലിച്ചാല്‍ അത് അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമെന്ന് പറയാനാകില്ല. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് 1982 മുതല്‍ കേള്‍ക്കുന്നു. അതുകൊണ്ട് പുതിയ വാദത്തില്‍ കഴമ്പില്ലെന്നും കാനം പറഞ്ഞു.
തടയുമെന്ന് എഐവൈഎഫ്
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ തടയുമെന്ന് എഐവൈഎഫ്. ഒരു കാരണ വശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല.
ഭരണകൂടം പറയുന്നതല്ല നടപ്പിലാക്കുന്നത്. പദ്ധതി തുടങ്ങിയെന്ന് വ്യാജ രേഖ ഉണ്ടാക്കി കേന്ദ്രസര്‍ക്കാരിനെ കബളിപ്പിച്ചു. 993 കോടി രൂപ പദ്ധതിക്ക് വേണ്ടിവരുമെന്നാണ് വൈദ്യുതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ 1300 കോടിരൂപയെങ്കിലും വേണ്ടിവരും. ആയിരം കോടിക്കു മുകളിലായാല്‍ സാമ്പത്തിക അനുമതി വേണ്ടിവരും. അതിനാലാണ് കള്ളക്കണക്കുണ്ടാക്കിയത്. ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: