കൊച്ചി: ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും അഭിനയിച്ചതിന് പ്രതിഫലം നല്കിയില്ലെന്നുമാരോപിച്ച് നടനും സംവിധായകനുമായ ലാലിന്റെ മകന് ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നല്കിയ പരാതി പിന്‍വലിക്കുകയാണെന്ന് യുവനടി കോടതിയെ അറിയിച്ചു.
നടനും സംവിധായകനുമായ ജീന്‍പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെയുള്ള കേസ് ഒത്തുതീര്‍പ്പായെന്നു നടി എറണാകുളം സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. ഇതുസംബന്ധിച്ചു സത്യവാങ്മൂലം രേഖാമൂലം സമര്‍പ്പിക്കണമെന്നു കോടതി പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചു.
കേസ് വീണ്ടും പരിഗണിക്കുന്ന 16 വരെ പ്രതികളെ അറസ്റ്റു ചെയ്യരുതെന്നും കോടതി പോലിസിനു നിര്‍ദ്ദേശം നല്കി. ഹണിബീ ടു എന്ന ചിത്രത്തില്‍ തന്റെ ശരീരഭാഗത്തിന് പകരം ഡ്യൂപ്പിനെ വച്ച് ചിത്രീകരിച്ചുവെന്നും പ്രതിഫലം നല്‍കിയില്ലെന്നുമുള്ള നടിയുടെ പരാതിയിലാണ് പനങ്ങാട് പോലീസ് കേസെടുത്തത്.
ജീന്‍പോള്‍, യുവ നടന് ശ്രീനാഥ് ഭാസി, സിനിമ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവരും കേസിലുള്‍പ്പെട്ടിട്ടുണ്ട്. പ്രതിഫലം ചോദിച്ചിട്ട് നല്‍കിയില്ലെന്നും അശ്ളീല ചുവയോടെ സംസാരിച്ചുവെന്നും നടി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.
തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റു ചെയ്യുന്നതിനുള്ള നീക്കം നടത്തുന്നതിനിടയില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ച ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് പരാതി പിന്‍വലിക്കുകയാണെന്നും ഒത്തുതീര്‍പ്പിലെത്തിയെന്നും നടി കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: