ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സംഘര്‍ഷം അയവില്ലാതെ തുടരവേ ട്രൈ ജംങ്ഷനില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ ചൈനീസ് സൈന്യം 80 ടെന്‍ഡുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ഈ ടെന്‍ഡുകളില്‍ 800 ചൈനീസ് സൈനികരെ വിന്യസിച്ചതയും റിപ്പോര്‍ട്ട്. അതേസമയം, സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ചൈന തയ്യാറായില്ല. ഇന്ത്യന്‍ സൈനിക വൃത്തങ്ങളും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഇന്ത്യ, ചൈന, ഭൂട്ടാന് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാമില്‍ ആണ് രൂക്ഷമായ സംഘര്‍ഷം തുടരുന്നത്. മേഖലയില്‍ ചൈന സൈനിക ശക്തി വര്‍ധിപ്പിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഏഴാമത്തെ ആഴ്ചയാണ് ഇരു സൈനികരും തമ്മില്‍ മുഖാമുഖം നിന്ന് പോരാടുന്നത്.
എന്നാല്‍, ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം സംബന്ധിച്ച് വ്യക്തത നല്കാന് ഔദ്യോഗിക കേന്ദ്രങ്ങള്‍ തയാറായില്ല. ഇന്ത്യന്‍ സൈന്യം ആയുധങ്ങള്‍ ചൈനീസ് അതിര്‍ത്തിയിലേക്ക് മാറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവിലെ സ്ഥിതി തുടരാനാണ് നീക്കമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എങ്കിലും ഇന്ത്യ സൈനികര്‍ക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കിയിട്ടുണ്ട്. 33 കോര്‍പ്സ് യൂണിറ്റിനാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലഭിച്ചത്.
അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു സംഘര്‍ഷം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകള്‍ ചൈനീസ് സൈനികര്‍ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. പക്ഷെ, ഇന്ത്യയാണ് അതിര്‍ത്തി കടന്ന് അതിക്രമിച്ചു കയറിയത് എന്നാണ് ചൈനയുടെ വാദം. മേഖലയില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: